വിദ്യാര്‍ത്ഥികള്‍ ഭീകരവാദികളല്ല, സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം: അഭിജിത്ത് ദീപ്‌കെ

ദില്ലി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണമെന്ന് കോക്‌റോച്ച് ജനത പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ. വിദ്യാര്‍ത്ഥികള്‍ ഭീകരവാദികളല്ലെന്നും രാജ്യത്തിന്റെ ഭാവിയാണെന്നും ദീപ്‌കെ പറഞ്ഞു. പ്രതിഷേധം അവസാനിച്ചിട്ടും വിവിധ സംസ്ഥാനങ്ങളില്‍ പൊലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അതിക്രമം നടത്തുകയാണെന്നും ദീപ്‌കെ പറഞ്ഞു. ജന്തര്‍ മന്തറിലെ പ്രതിഷേധം അവസാനിപ്പിച്ച ശേഷം ദില്ലിയില്‍നിന്ന് ജന്മനാടായ മഹാരാഷ്ട്രയില്‍ എത്തിയ ശേഷം വിമാനത്താവളത്തില്‍വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഭിജിത്ത് ദീപ്‌കെ.

‘സര്‍ക്കാര്‍ ഇപ്പോള്‍ നന്നായി പെരുമാറണം. ജൂലൈ 20ന് പാര്‍ലമെന്റ് മാര്‍ച്ചില്‍ വിദ്യാര്‍ത്ഥികളുടെ രക്തം തെരുവില്‍ വീണതാണ്. അത് പോരായിരുന്നോ? ഇപ്പോഴും വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിക്കുകയാണ്. പല സംസ്ഥാനങ്ങളിലും പൊലീസ് വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ എത്തുകയും അവരെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു’- അഭിജിത്ത് ദീപ്‌കെ പറഞ്ഞു.

40 ദിവസത്തിന് ശേഷമാണ് താന്‍ വീട്ടിലേക്ക് മടങ്ങുന്നത്. താന്‍ ഇന്ത്യയില്‍ വന്നതുമുതല്‍ ഇവിടെ പ്രക്ഷോഭങ്ങള്‍ നടക്കുകയായിരുന്നു. പിന്നീട് ഏകദേശം 36 ദിവസമായി ജന്തര്‍ മന്തറിലായിരുന്നു. പ്രക്ഷോഭം വിജയകരമാകുകയും വിദ്യാര്‍ത്ഥികള്‍ വിജയിക്കുകയും ചെയ്തു. ഇനി തനിക്ക് മാതാപിതാക്കളെ കാണാന്‍ സാധിക്കുമെന്നതില്‍ സന്തോഷമുണ്ടെന്നും അഭിജിത്ത് ദീപ്‌കെ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ തീവ്രവാദികളല്ല. അവര്‍ നമ്മുടെ രാജ്യത്തിന്റെ ഭാവിയാണ്. രാജ്യത്തിന്റെ ഭാവിയോട് ഇത്തരത്തിലാണ് പെരുമാറുന്നതെങ്കില്‍, ധര്‍മ്മേന്ദ്ര പ്രധാന് സ്ഥാനമൊഴിയേണ്ടി വന്നതുപോലെ, സര്‍ക്കാര്‍ ശരിയായ രീതിയില്‍ മുന്നോട്ട് പോയില്ലെങ്കില്‍ നാളെ തങ്ങള്‍ ചെന്ന് സര്‍ക്കാരിനെ മാറ്റും. ആവശ്യമെങ്കില്‍, ഇതിലും വലിയ രീതിയില്‍ ഒരു പുതിയ പ്രക്ഷോഭം ആരംഭിക്കുമെന്നും ദീപ്‌കെ മുന്നറിയിപ്പ് നല്‍കി. മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദീപ്‌കെ പരിഹസിച്ചു. മോദി പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ് ഇന്‍ഫ്‌ലുവന്‍സര്‍ ആകണമെന്നും അദ്ദേഹം അത് വളരെ നന്നായി ചെയ്യുന്ന ഒന്നാണെന്നും ദീപ്‌കെ പരിഹസിച്ചു.

Scroll to Top