ബ്രസീല്‍ ടീം ഇന്ത്യയിലെത്തും, ഒക്ടോബര്‍ 3ന് കൊല്‍ക്കത്തയില്‍ മത്സരം; പ്രഖ്യാപനവുമായി ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍

അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീല്‍ ഫുട്ബോള്‍ ടീം ഇന്ത്യക്കെതിരെ കൊല്‍ക്കത്തയില്‍ കളിക്കും. ഒക്ടോബര്‍ 3-ന് കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ വെച്ചാകും ഇന്ത്യ-ബ്രസീല്‍ പോരാട്ടമെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫഡെറേഷന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മത്സരങ്ങളിലൊന്നാകും ഇത്. 2026-ലെ തങ്ങളുടെ അവസാന ഫിഫ വിന്‍ഡോയുടെ ഭാഗമായി മൂന്ന് സൗഹൃദ മത്സരങ്ങള്‍ കളിക്കാനാണ് ബ്രസീല്‍ ഒരുങ്ങുന്നത്. ഇതില്‍ രണ്ടെണ്ണം ഓസ്‌ട്രേലിയയിലും ഒരെണ്ണം ഇന്ത്യയിലുമാണ് നടക്കുക.

സെപ്റ്റംബര്‍ 25ന് ടൗണ്‍സ്വില്ലെയിലും, സെപ്റ്റംബര്‍ 29-ന് ബ്രിസ്‌ബേനിലുമാണ് ഓസ്‌ട്രേലിയയുമായുള്ള മത്സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിനുശേഷമുള്ള മൂന്നാമത്തെ മത്സരമാണ് ഒക്ടോബര്‍ 3-ന് കൊല്‍ക്കത്തയില്‍ ഇന്ത്യക്കെതിരെ നടക്കുക. കഴിഞ്ഞ ലോകകപ്പ് വേളയിലും കൊല്‍ക്കത്ത നഗരം ബ്രസീല്‍ ആരാധകരുടെ ആവേശത്താല്‍ മഞ്ഞയും പച്ചയും നിറഞ്ഞിരുന്നു. നഗരത്തിലുടനീളം ബ്രസീല്‍ പതാകകളും താരങ്ങളുടെ കട്ടൗട്ടുകളും ഉയര്‍ന്നത് ബ്രസീലിയന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

1977ല്‍ പെലെ മോഹന്‍ ബഗാനെതിരെ ഈഡന്‍ ഗാര്‍ഡന്‍സില്‍ കളിച്ച ഓര്‍മ്മകള്‍ ഉള്‍പ്പെടെ കൊല്‍ക്കത്തയ്ക്ക് ബ്രസീല്‍ ഫുട്ബോളുമായി ദീര്‍ഘകാലത്തെ ബന്ധവുമുണ്ട്. ഔദ്യോഗിക സ്ഥിരീകരണവും കരാര്‍ സംബന്ധമായ അന്തിമ വിവരങ്ങളും ഇനിയും പുറത്തുവരാനുണ്ടെങ്കിലും, ഈ റിപ്പോര്‍ട്ട് സത്യമാവുകയാണെങ്കില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും തിളക്കമേറിയ ഒരു രാത്രിക്കായിരിക്കും കൊല്‍ക്കത്ത സാക്ഷ്യം വഹിക്കുക. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഈറ്റില്ലമെന്ന് വിശേഷിപ്പിക്കുന്ന കൊല്‍ക്കത്ത, സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ അര്‍ജന്റീനയും ലയണല്‍ മെസിയും കളിച്ചതിന് ശേഷം എത്തുന്ന ഏറ്റവും വലിയ സാന്നിധ്യമായിരിക്കും ബ്രസീല്‍ ദേശീയ ടീം. ബ്രസീല്‍ ഇതിഹാസം പെലെ കൊല്‍ക്കത്തയില്‍ കളിച്ചിട്ടുണ്ടെങ്കിലും ബ്രസീല്‍ ദേശീയ ടീം ആദ്യമായാണ് ഇന്ത്യന്‍ മണ്ണില്‍ കളിക്കാനിറങ്ങുന്നത്.

Scroll to Top