പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം; കേരളത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി തീരുമാനം പിന്‍വലിക്കില്ലെന്ന് റെയില്‍വേ സഹമന്ത്രി

മംഗലാപുരം കേന്ദ്രീകരിച്ചുള്ള ഡിവിഷന്‍ രൂപീകരണവും കേന്ദ്ര റെയില്‍വേ സഹമന്ത്രി തള്ളിയില്ല. ഒരു വര്‍ഷത്തിനുശേഷം ഇക്കാര്യത്തില്‍ മറുപടി പറയാമെന്നും സോമണ്ണയുടെ മറുപടി. മംഗളൂരു തുറമുഖം കര്‍ണാടകത്തിന് വേണമെന്നും സോമണ്ണ പറഞ്ഞു.
ദില്ലി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം സംബന്ധിച്ച തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി വി.സോമണ്ണ. ഡിവിഷന്‍ വിഭജനം ആലോചിച്ചെടുത്ത തീരുമാനമാണെന്നും സഫലമാക്കിയത് ദീര്‍ഘനാളത്തെ കാത്തിരിപ്പാണെന്നും വി സോമണ്ണ വ്യക്തമാക്കി. തീരുമാനമെടുക്കാന്‍ സഹായിച്ചത് മൂന്ന് റെയില്‍വേ ജനറല്‍ മാനേജര്‍മാരാണ്. കൊങ്കണ്‍ റെയില്‍വേ, സൗത്ത് സെന്‍ട്രല്‍ റെയില്‍വേ, സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍മാരുമായി 40 മണിക്കൂര്‍ ചര്‍ച്ച നടത്തിയെന്നും കേരളത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി തീരുമാനം പിന്‍വലിക്കില്ലെന്നും സോമണ്ണ വ്യക്തമാക്കി.

ഉഡുപ്പി ചിക്കമഗളൂരു എംപി കോട്ട ശ്രീനിവാസ് പൂജാരിക്കാണ് സോമണ്ണ ഇത് സംബന്ധിച്ച് ഉറപ്പുനല്‍കിയത്. മൈസൂരുവില്‍ നിന്ന് മംഗളുരുവിലേക്ക് 100 കിലോമീറ്റര്‍ ദൂരമേ ഉള്ളൂ. പക്ഷേ മംഗളൂരുവില്‍ നിന്ന് പാലക്കാട് ഡിവിഷന്‍ ആസ്ഥാനത്തേക്ക് 350 കിലോമീറ്റര്‍ ഉണ്ടെന്നും വി.സോമണ്ണ പറഞ്ഞു. മംഗലാപുരം കേന്ദ്രീകരിച്ചുള്ള ഡിവിഷന്‍ രൂപീകരണവും കേന്ദ്ര റെയില്‍വേ സഹമന്ത്രി തള്ളിയില്ല. ഒരു വര്‍ഷത്തിനുശേഷം ഇക്കാര്യത്തില്‍ മറുപടി പറയാമെന്നും സോമണ്ണയുടെ മറുപടി. മംഗളൂരു തുറമുഖം കര്‍ണാടകത്തിന് വേണമെന്നും സോമണ്ണ പറഞ്ഞു. കേരളത്തിന് രണ്ടു തുറമുഖങ്ങള്‍ വേറെയുണ്ട്, എണ്ണം പറഞ്ഞ ഹാര്‍ബറുകളുമുണ്ടെന്നും കേന്ദ്ര റെയില്‍വേ സഹമന്ത്രി പറയുന്നു

Scroll to Top