പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധ ഭീതി; ഇറാന്റെ റോക്കറ്റ് കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കന്‍ ആക്രമണം, തിരിച്ചടിച്ച് ഇറാന്‍

ഇറാനിലെ റോക്കറ്റ് കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തോടെ പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി. ആക്രമണത്തിന് തിരിച്ചടിയായി ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ഇറാന്‍ ആക്രമിച്ചു.
ദുബൈ: ഇടവേളക്ക് ശേഷം പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധ ഭീതി. ഇറാന്റെ അധീനതയിലുള്ള ഹോര്‍മുസിലെ ലാറഖ് ദ്വീപിലേക്ക് അമേരിക്ക ആക്രമണം നടത്തി. റോക്കറ്റ് കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. അമേരിക്കന്‍ ആക്രമണത്തില്‍ സാധാരണക്കാരും സൈനികരും കൊല്ലപ്പെട്ടുവെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് അറിയിച്ചു. ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഐആര്‍ജിസി മുന്നറിയിപ്പ് നല്‍കിയ തിരിച്ചടിയായി ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഐആര്‍ജിസി പിന്നീട് അറിയിച്ചു. ഇരുപക്ഷവും ആക്രമണം ആരംഭിച്ചതോടെ എണ്ണവിലയിലും വര്‍ധിച്ചു. എണ്ണവിലയില്‍ രണ്ട് ശതമാനത്തിലധികം വര്‍ധനയുണ്ടായി. ബ്രെന്റ് ക്രൂഡ് ഓയില്‍ വില വീണ്ടും ബാരലിന് 90 ഡോളറിന് മുകളിലെത്തി.

അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തിനിടെ ഇറാന്‍ പ്രസിഡന്റും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച്ച ഇന്ന് നടക്കാനിരിക്കെയാണ് അമേരിക്കയുടെ ആക്രമണം. കൂടിക്കാഴ്ചയില്‍ അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തോട് റഷ്യന്‍ നിലപാട് നിര്‍ണായകമാകും. എതിരാളികള്‍ക്ക് സര്‍പ്രൈസ് ഒരുക്കിയിട്ടുണ്ടെന്ന് ഇറാന്‍ പ്രതിരോധ മന്ത്രി ആവര്‍ത്തിച്ചു.

അമേരിക്കയുമായി കരാറിലെത്തിയാലും, ആണവായുധം നിര്‍മ്മിക്കാന്‍ ശ്രമിച്ചാല്‍ ഇറാനെ ആക്രമിക്കുമെന്ന് ഇസ്രയേല്‍ പറഞ്ഞു. കിര്‍ഗിസ്ഥാനില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെയാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തുക. റഷ്യയിലെ ഇറാന്‍ അംബാസഡര്‍ കാസെം ജലാലിയെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ ആണ് ഈ വിവരം പുറത്തുവിട്ടത്. പുടിനുമായി പെസെഷ്‌കിയാന്‍ നടത്തുന്ന ആറാമത്തെ കൂടിക്കാഴ്ചയായിരിക്കും ഇത്.

Scroll to Top