Home Kerala മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ 17 കോടി രൂപ അധികം കെട്ടിവെക്കണം, സര്‍ക്കാരിനോട് ഹൈക്കോടതി

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ 17 കോടി രൂപ അധികം കെട്ടിവെക്കണം, സര്‍ക്കാരിനോട് ഹൈക്കോടതി

by KCN CHANNEL
0 comment

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കുന്നതില്‍ തടസമില്ലെന്ന് ഹൈക്കോടതി. ഇതിനായി 17 കോടി രൂപ ഹൈക്കോടതി രജിസ്ട്രിയില്‍ അധികം കെട്ടിവെക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഭൂമിയുടെ ന്യായവിലയില്‍ മാറ്റം വന്നതിനാല്‍ ആണ് കൂടുതല്‍ തുക കെട്ടിവയ്‌ക്കേണ്ടി വരുന്നത്. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരതുകയില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണിപ്പോള്‍ ഹൈക്കോടതി വിധി വന്നിരിക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇടക്കാല സംവിധാനമെന്നുള്ള രീതിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

തങ്ങള്‍ക്ക് നഷ്ടപരിഹാര തുക നേരിട്ടു ലഭിക്കണമെന്നും അല്ലാത്ത പക്ഷം ഭൂമി ഏറ്റെടുക്കുന്നത് തടയണമെന്നുമായിരുന്നു എല്‍സ്റ്റണിന്റെ ആവശ്യം. ഒപ്പം 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം വേണം ഭൂമി ഏറ്റെടുക്കാന്‍ എന്നും ആവശ്യം മുന്നോട്ടുവച്ചിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള 26 കോടി രൂപയുടെ നഷ്ടപരിഹാരം തീരെ കുറവാണെന്നും എല്‍സ്റ്റണ്‍ അഭിഭാഷകന്‍ വാദിച്ചു.

നേരത്തെ നിശ്ചയിച്ച 26 കോടി രൂപയ്ക്ക് പുറമേയാണ് 17 കോടി രൂപ കൂടി നല്‍കേണ്ടത്. എല്‍സ്റ്റണ്‍ എസ്റ്റേറ്റും ഹാരിസണ്‍സ് കമ്പനിയും നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. സുപ്രീം കോടതിയെ സമീപിക്കുമെന്നും ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കുമെന്നും എല്‍സ്റ്റണ്‍ എസ്റ്റേറ്റ് അറിയിച്ചു.

അതേസമയം, 549 കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നതായിരുന്നു എസ്റ്റേറ്റിന്റെ ആവശ്യം. സര്‍ക്കാര്‍ നിശ്ചയിച്ച തുക അപര്യാപ്തമാണെന്നും എസ്റ്റേറ്റ് ഉടമ കോടതിയെ അറിയിച്ചിരുന്നു. സ്ഥലത്തിന്റെ ശരിയായ വിലയല്ല ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയതെന്നും എസ്റ്റേറ്റ് അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്രയധികം രൂപ വളരെ കൂടുതലാണെന്നും ന്യായവില നിര്‍ണയവുമായി ബന്ധപ്പെട്ടാണ് തങ്ങള്‍ പണം നല്കുന്നതെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഇതിനായി 26 കോടി രൂപ നേരെത്തെ നീക്കി വെച്ചിരുന്നു. എന്നാല്‍ ന്യായ വിലയില്‍ മാറ്റം വന്നതോടെ ഈ തുക 49 കോടി രൂപയായി മാറിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

ഹാരിസന്റെ ഉടമസ്ഥതയിലുള്ള നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടറും എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 78.73 ഹെക്ടര്‍ ഭൂമിയുമാണ് പുനരധിവാസ പദ്ധതിക്കായി ഏറ്റെടുക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ തല്‍ക്കാലം എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാത്രം ഏറ്റെടുത്താല്‍ മതി എന്ന് സര്‍ക്കാര്‍ പിന്നീട് തീരുമാനമെടുത്തു.

You may also like

Leave a Comment