ബോംബെ ഓര്‍മ്മകളില്‍ നിറഞ്ഞ് ബേക്കല്‍ കോട്ട. മനീഷ കൊയ്രാളയും മണിരത്നവും എത്തി

സിനിമ-ടൂറിസം പദ്ധതി കേരളത്തിന്റെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ട് : മന്ത്രി പി എ മുഹമ്മദ് റിയാസ്

വിഖ്യാത സിനിമകളുടെ ലൊക്കേഷന്‍ സിനിമ ടൂറിസത്തിന്റെ ഭാഗമാക്കും

സിനിമ ടൂറിസം പദ്ധതികള്‍ കേരളത്തിന്റെ ടൂറിസം പ്രവത്തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 1995 ല്‍ പുറത്തിറങ്ങിയ ‘ബോംബെ’ സിനിമയുടെ സംവിധായകന്‍ മണിരത്നം, നായിക മനീഷ കൊയ്രാള, ഛായാഗ്രഹന്‍ രാജീവ് മേനോന്‍ എന്നിവര്‍ക്കൊപ്പം ബേക്കല്‍ കോട്ട സന്ദര്‍ശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ സിനിമ ടൂറിസം പദ്ധതി ആവിഷ്‌കരിക്കുന്നത് വഴി പഴയ സിനിമ ലൊക്കേഷനുകള്‍ ജനങ്ങളിലേക്ക് എത്തിക്കാനും അതുവഴി ടൂറിസം സാധ്യതകള്‍ മെച്ചപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് 30 വര്‍ഷങ്ങള്‍ക്കിപ്പുറം ഇങ്ങനെയൊരു കൂടികാഴ്ച സംഘടിപ്പിച്ചത്. ഇതുവഴി ബേക്കലിലെ മാത്രമല്ല കേരളത്തിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു നല്‍കുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

30 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരിക്കല്‍ക്കൂടി പ്രിയപ്പെട്ട സിനിമയുടെ ലൊക്കേഷനില്‍ പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ക്കൊപ്പം പങ്കുചേരാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് മൂവരും.
സി എച്ച് കുഞ്ഞമ്പു എം എല്‍ എ, ബേക്കല്‍ റിസോര്‍ട്‌സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഷിജിന്‍ പറമ്പത്ത്, എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
‘ബോംബെ’യിലെ പ്രശസ്തമായ ‘ഉയിരേ’ ഗാനത്തിന്റെ രംഗങ്ങള്‍ ചിത്രീകരിച്ച ബേക്കല്‍ കോട്ടയെ വീണ്ടും സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ പരിചയപ്പെടുത്തുന്നതിനോടൊപ്പം, പ്രദേശത്തെ സിനിമ-ടൂറിസം സാധ്യതകള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബേക്കല്‍ റിസോര്‍ട്സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും (ബി ആര്‍ ഡി സി) കേരള ടൂറിസം വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ബി ആര്‍ ഡി സി യുടെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് കൂടിയാണ് വിഖ്യാത ചലച്ചിത്രപ്രതിഭകളുടെ സംഗമം നടന്നത്.

Scroll to Top