കുമ്പളയില്‍ ആറുമാസം പ്രായമായ കുഞ്ഞിനെ മറ്റൊരു കുടുംബത്തിന് കൈമാറി; കുഞ്ഞിനെ കണ്ടെടുത്ത് പൊലീസ്

കുമ്പള: പ്രസവിച്ചശേഷം കുഞ്ഞിനെ മറ്റൊരു കുടുംബത്തിന് കൈമാറിയ സംഭവത്തില്‍ പിതാവിനെ പിടികൂടി പൊലീസ്. ആറുമാസം പ്രായമായ കുഞ്ഞിനെ പൊലീസ് കണ്ടെത്തി ശിശുക്ഷേമസമിതിക്ക് കൈമാറി. കുമ്പളയിലാണ് സംഭവമുണ്ടായത്. മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. പിന്നീട് യുവതിയുടെ വീട്ടില്‍ ആരോഗ്യപ്രവര്‍ത്തകയെത്തിയപ്പോഴാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്.

ആരോഗ്യപ്രവര്‍ത്തക കുഞ്ഞിനെ അന്വേഷിച്ചപ്പോള്‍ ആദ്യം മരിച്ചുവെന്നായിരുന്നു മാതാവിന്റെ മറുപടി. സംശയം തോന്നിയ ആരോഗ്യപ്രവര്‍ത്തക കുറച്ച് ദിവസത്തിനുശേഷം വീണ്ടും അന്വേഷിച്ചു. അപ്പോഴേക്കും ഇവര്‍ താമസം മാറിയിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് യുവതി വീണ്ടും തിരിച്ചെത്തിയെന്ന് വിവരം കിട്ടി.

ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യപ്രവര്‍ത്തക വീണ്ടും അന്വേഷിച്ചെത്തി. യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചു. ഒരാളോട് പണം പലിശയ്ക്കായി വാങ്ങിയെന്നും അവര്‍ക്ക് കുഞ്ഞിനെ നല്‍കിയെന്നുമായിരുന്നു യുവതിയുടെ മറുപടി. പിന്നീട് അതും മാറ്റിപ്പറഞ്ഞു.

തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തക നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുമ്പള പഞ്ചായത്ത് അധികൃതരും സാമൂഹികാരോഗ്യകേന്ദ്രം അധികൃതരും ചേര്‍ന്ന് പൊലീസിലും ശിശുക്ഷേമസമിതിയിലും വിവരമറിയിച്ചു. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് നീര്‍ച്ചാലിലെ മറ്റൊരു വീട്ടില്‍നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്.

കുഞ്ഞിനെ പണത്തിനായി വിറ്റതല്ലെന്നും പോറ്റാനായി തന്നെ ഏല്‍പിച്ചതാണെന്നുമാണ് നീര്‍ച്ചാലിലെ സ്ത്രീ പറഞ്ഞത്. ആദ്യത്തെ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ഭാര്യയും മക്കളുമുള്ള ഒരാളെ കുഞ്ഞിന്റെ അമ്മ വിവാഹം കഴിച്ചു. ഈ ബന്ധത്തിലുണ്ടായതാണ് കുഞ്ഞെന്നാണ് വിവരം.

Scroll to Top