മികച്ച പ്രകടനം പുറത്തെടുത്ത് വിരാട് കോലി; ഏകദിനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടും നിറംമങ്ങി രോഹിത്ത് ശര്‍മ്മ

ഇന്ത്യ-ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത് വിരാട് കോലി. ഇന്നലെ നടത്തിയ ബാറ്റിങ് മികവ് പക്ഷേ ടീം ഇന്ത്യക്ക് പ്രയോജനപ്പെടുത്താനാകാതെ പോയി. മിന്നും ഫോമില്‍ തിളങ്ങുന്ന വിരാട് കോലിയെ ഇനി ഇന്ത്യന്‍ ജഴ്സിയില്‍ കാണണമെങ്കില്‍ ആറ് മാസം വരെ കാത്തിരിക്കേണ്ടി വരും. ജൂണില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ഏകദിന മത്സരം. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഏഴുമാസ കാലയളവില്‍ പതിനഞ്ച് ഏകദിന മത്സരങ്ങളാണ് ഇന്ത്യക്കുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിലവില്‍ ഫോമില്‍ കോലിക്ക് തുടരാനായാല്‍ റെക്കോര്‍ഡ് കൂടിയാണ് താരത്തെ കാത്തിരിക്കുന്നത്. രാജ്യാന്തര മത്സരങ്ങളില്‍ 85 സെഞ്ച്വറികള്‍ തികച്ച കോലി സെഞ്ച്വറികളുടെ എണ്ണം നൂറാക്കുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അതേ സമയം ഇന്ത്യയുടെ മറ്റൊരു മുന്‍നായകന്‍ രോഹിത്ത് ശര്‍മ്മക്ക് അത്ര മികച്ച പരമ്പര ആയിരുന്നില്ല ന്യൂസിലാന്‍ഡുമായി നടന്നത്. മൂന്ന് മത്സരങ്ങളില്‍ നിന്നായി 61 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനയത്. ടെസ്റ്റില്‍ നിന്നും ട്വന്റി ട്വന്റിയില്‍ നിന്നും വിരമിച്ച രോഹിത്ത് ഏകദിന മത്സരങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യയുടെ വരാനിരിക്കുന്ന ഏകദിന മത്സരം ജൂണിലായതിനാല്‍ ഈ നീണ്ട ഇടവേള ഉപയോഗപ്പെടുത്തി രോഹിത്ത് നില മെച്ചപ്പെടുത്തുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

Scroll to Top