ചൂട് കൂടുന്നു ഇനി പഴം വിപണിയില്‍ ‘തണ്ണീര്‍ മത്തന്‍’ ദിനങ്ങള്‍.

കാസര്‍ഗോഡ്. തട്ടുകടകളിലെ ‘ബത്തക്ക” സര്‍ബത്തുകള്‍ക്ക് പിന്നാലെ ഇനി പഴം വിപണിയില്‍ ഏറെ ചിലവാകുക തണ്ണീര്‍ മത്തനുകളാവും.ധനു മാസം അവസാനിച്ച് മകരമാസത്തിലേക്ക് കടക്കുമ്പോള്‍ പൊതുവേ തണുത്ത കാലാവസ്ഥയാണ് ഉണ്ടാകാറെങ്കിലും കാലാവസ്ഥയില്‍ വന്ന വ്യതിയാനവും, തുലാം,വൃശ്ചിക മാസത്തില്‍ ലഭിക്കാതെ പോയ മഴയും കാരണം നേരത്തെ ഉണ്ടായിരുന്ന കാലാവസ്ഥ വിലയിരുത്തലുകളൊക്കെ മാറിമറിഞ്ഞു. രാവിലെ 10 മണി വരെ ശൈത്യ കാലാവസ്ത അനുഭവപ്പെടുന്നുണ്ടെങ്കിലും 11 മണിയോടെ നല്ല ചൂട് കാലം അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് ‘ദാഹം” അനുഭവപ്പെട്ട് തുടങ്ങിയിട്ടുമുണ്ട്. പ്രത്യേകിച്ച് കാല്‍നടയാത്രക്കാര്‍ക്ക്.

ഇനി തെരുവോരങ്ങളിലൊക്കെ തണ്ണീര്‍ മത്തന്‍ ദിനങ്ങളാണ് വരാന്‍ പോകുന്നത്.അതിന്റെ ലക്ഷണങ്ങള്‍ വിപണിയില്‍ കണ്ടു തുടങ്ങിയിട്ടുമുണ്ട്. വരാനിരിക്കുന്നത് റംസാന്‍ വിപണിയും. കഴിഞ്ഞ ആഴ്ചവരെ കിലോയ്ക്ക് 24 രൂപയില്‍ വിറ്റിരുന്ന തണ്ണീര്‍ മത്തന് ഇന്നത്തെ വില 30 രൂപ മുതല്‍ 40 രൂപ വരെ യാണ്.ഇനിയും വില കൂടാനാണ് സാധ്യതയെന്ന് ചില്ലറ വില്‍പ്പനക്കാര്‍ പറഞ്ഞു തുടങ്ങിയിട്ടുമുണ്ട്. അവശ്യസാധനങ്ങള്‍ക്കും,പഴം പച്ചക്കറികള്‍ക്കും എന്നും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന കേരളത്തിന് ഇനി മൊത്ത വില്‍പ്പനക്കാര്‍ പറയുന്നതാണ് വില. ഇതിനായി മൊത്തവില്‍പ്പനക്കാര്‍ വിലക്കൂട്ടാന്‍ തക്കംപാര്‍ത്ത് നില്‍ക്കുന്നുമുണ്ട്. തമിഴ്‌നാട്,മഹാരാഷ്ട്ര, കര്‍ണാടകയില്‍ നിന്നുമാണ് കേരളത്തിലേക്ക് യഥേഷ്ടം തണ്ണീര്‍ മത്തന്‍ എത്തുന്നത്. അത് അഞ്ചു രൂപ കൂട്ടി ചില്ലറ വില്‍പ്പനക്കാര്‍ വില്‍ക്കുന്നുവെന്ന് മാത്രം.ക്രിസ്മസ്,ന്യൂ ഇയറില്‍ കോഴിക്കാണ് വില കൂട്ടിയതെങ്കില്‍ ശബരിമല സീസണില്‍ പച്ചക്കറി വില വാനോളം ഉയര്‍ത്തി.ഇനി റംസാന്‍ വിപണി ലക്ഷ്യംവെച്ച് പഴവര്‍ഗങ്ങള്‍ക്കായിരിക്കും മൊത്തക്കച്ചവടക്കാര്‍ വിലകൂട്ടി നല്‍കുക.

ഫോട്ടോ:തണ്ണീര്‍ മത്തന്‍ വിപണിയില്‍.

Scroll to Top