ഇനി മുതല്‍ എട്ടല്ല, പന്ത്രണ്ട് കോച്ചുകള്‍; തിങ്ങി നിറഞ്ഞ മെമു യാത്രകള്‍ക്ക് ഇന്ന് മുതല്‍ ആശ്വാസം

അതേസമയം ഇന്ത്യയില്‍ റെയില്‍വേയുടെ മുഖച്ഛായ മാറ്റുന്ന നിര്‍ണായകമായ രണ്ട് പരിഷ്‌കാരങ്ങള്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്കും

നിവേദനങ്ങള്‍ക്കും ഒടുവില്‍ കേരളത്തില്‍ സര്‍വീസ്
നടത്തുന്ന മെമു ട്രെയിനുകള്‍ ഇന്ന് മുതല്‍ 12
കോച്ചുകളുമായി സര്‍വീസ് നടത്തും. പാലക്കാട്
എറണാകുളം മെമു ഉള്‍പ്പെടെ കൊല്ലം – എറണാകുളം,
കൊല്ലം – കോട്ടയം മെമു ട്രെയിനുകളിലും കോച്ചുകളുടെ
എണ്ണം ഇന്ന് മുതല്‍ 12 ആക്കുമെന്ന് റെയില്‍വേ
അറിയിച്ചിരുന്നു. മൂവായിരത്തിലധികം യാത്രക്കാരാണ്
610 സീറ്റുള്ള പാലക്കാട് – എറണാകുളം മെമുവില്‍
തിങ്ങിനിറഞ്ഞ് ദിവസേന യാത്ര ചെയ്തിരുന്നത്. ഇതില്‍
കോച്ചുകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്
എംപിമാരടക്കം ഡിആര്‍എമ്മിന് പല തവണ
കത്തുനല്‍കിയെങ്കിലും കോച്ചുകളുടെ കുറവ് പറഞ്ഞ്
റെയില്‍വേ നടപടി എടുത്തിരുന്നില്ല. ആ
സാഹചര്യത്തിനാണ് ഇപ്പോള്‍ മാറ്റമുണ്ടായിരിക്കുന്നത്.

അതേസമയം ഇന്ത്യയില്‍ റെയില്‍വേയുടെ മുഖച്ഛായ മാറ്റുന്ന നിര്‍ണായകമായ രണ്ട് പരിഷ്‌കാരങ്ങള്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ട്രെയിനുകളില്‍ ശുചിത്വം ഉറപ്പാക്കുക, ചരക്കുനീക്കം വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിന്റെ ഭാഗമായി 80 ട്രെയിനുകളില്‍ അടുത്ത ആറുമാസത്തിനുള്ളില്‍ സമഗ്രമായ ശുചിത്വ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കും. ജനറല്‍ കോച്ചുകള്‍ ഉള്‍പ്പെടെ എല്ലാ കമ്പാര്‍ട്ട്‌മെന്റുകളിലെയും ശുചിമുറികള്‍ ഓരോ രണ്ട് മണിക്കൂര്‍ ഇടവിട്ട് ശുചീകരണം ഉറപ്പാക്കും. പ്രൊഫഷണല്‍ കമ്പനികള്‍ക്കാണ് ഇതിന്റെ ചുമതല. മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ട്രെയിനുകളിലും ഈ പുതിയ സംവിധാനം നിലവില്‍ വരും. യാത്രക്കാര്‍ ഇതിനായി അധിക തുക നല്‍കേണ്ടി വരില്ലെന്നും മന്ത്രി പറഞ്ഞു.

Scroll to Top