അരനൂറ്റാണ്ട് പിന്നിട്ട് കാസര്‍കോട് ഫിലിം സൊസൈറ്റി

1975 ല്‍ പ്രവര്‍ത്തനമാരംഭിച്ച് 50 വര്‍ഷങ്ങള്‍ പിന്നിട്ട കാസര്‍കോട് ഫിലിം സൊസൈറ്റി , ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന Beyond 50 ആഘോഷങ്ങളുടെ ഒരുക്കത്തിലാണ്.
അടുത്തകാലത്ത് അന്തരിച്ച പി. എം. മുരളീധരന്റെ ഓര്‍മ്മയോടെയാണ് ആഘോഷങ്ങള്‍ക്ക് തിരശ്ശീല ഉയരുന്നത്.
ഒരു ദശകത്തിലേറെക്കാലം ജനറല്‍ സെക്രട്ടറ്ററിയായും പ്രസിഡന്റായും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെല്ലാം.
സിനിമയെ ഏറെ സ്‌നേഹിച്ചിരുന്ന പി.എം . മുരളീധരന്‍ ഇഷ്ടപ്പെടുമായിരുന്ന ഒരു സിനിമയുടെ പ്രദര്‍ശനമാണ് ആദ്യം.
ദീപക് ഡിയോണ്‍ സംവിധാനം ചെയ്ത , ഇന്ദ്രന്‍സും മീനാക്ഷിയും പ്രധാന വേഷങ്ങളിലെത്തുന്ന പ്രൈവറ്റ് , അടുത്ത കാലത്ത് ഏറെ ശ്രദ്ധേയമായ മലയാള സിനിമയാണ്. ഗോവിന്ദ് പന്‍സാര , ഡോ. കലബുര്‍ഗി , ഗൗരി ലങ്കേഷ് എന്നിവരുടെ ഓര്‍മ്മയുണര്‍ത്തുന്ന പ്രൈവറ്റ് ,
സാമൂഹ്യമാധ്യമങ്ങളിലും വലിയ ചര്‍ച്ചാവിഷയമായി മാറിയിരുന്നു.
ചിത്രത്തിന്റെ സംവിധായകന്‍ പ്രവീണ്‍ ഡിയോണും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രന്‍സും ചടങ്ങില്‍ സംബന്ധിക്കും . ചിത്രത്തിന്റെ പ്രദര്‍ശനത്തിനു ശേഷം അവരുമായി മുഖാമുഖവും ചര്‍ച്ചയും ഉണ്ടായിരിക്കും.
ഉച്ചക്ക് ശേഷം പി.എം . മുരളീധരന്‍ സ്മൃതി യില്‍ ഫിലിം സൊസൈറ്റി പ്രവര്‍ത്തകരും സുഹൃത്തുക്കളുമായ അമ്പതിലേറെ പേര്‍ ഓര്‍മ്മകള്‍ പങ്കിടും .

2026 മാര്‍ച്ച് 1 ഞായറാഴ്ച വിദ്യാനഗര്‍ അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍
രാവിലെ 10 മണിക്കാണ് സിനിമയുടെ പ്രദര്‍ശനം. തുടര്‍ന്ന് സംവിധായകന്‍ ദീപക് ഡിയോണും നടന്‍ ഇന്ദ്രന്‍സുമായുമുള്ള മുഖാമുഖം പരിപാടി. തുടര്‍ന്ന് പി.എം. മുരളീധരന്‍ സ്മൃതി . വൈകിട്ട് 5 മണിയോടെ പരിപാടി സമാപിക്കും .

കാസര്‍കോട് ഫിലിം സൊസൈറ്റി
നാള്‍വഴി

ജി.അരവിന്ദന്റെ ‘ഉത്തരായണം’ പ്രദര്‍ശനത്തോടെയായിരുന്നു കാസര്‍കോട് ഫിലിം സൊസൈറ്റിയുടെ ആരംഭം.
1975 ഏപ്രില്‍ 11 ന് ആ സിനിമയുടെ റിലീസിനും മുമ്പ് കാസര്‍കോട് മിലന്‍ തിയേറ്ററില്‍ നടന്ന പ്രിവ്യൂ ഷോ ആയിരുന്നു അത്.
രണ്ടു പതിറ്റാണ്ടുകാലം കാസര്‍കോടിന്റെ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു കാസര്‍കോട് ഫിലിം സൊസൈറ്റി .
അഞ്ഞൂറോളം അംഗങ്ങളോടെ പ്രതിമാസം മൂന്നോ നാലോ പ്രദര്‍ശനങ്ങള്‍. വര്‍ഷംതോറുമുള്ള പ്രാദേശിക ചലച്ചിത്രോത്സവങ്ങളും അന്തര്‍ദ്ദേശീയ ചലച്ചിത്രമേളകളും
ഗ്രാമങ്ങളിലെ സിനിമാപ്രദര്‍ശനങ്ങളും.
1983 ല്‍ കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമുളള നൂറിലേറെ ചലച്ചിത്ര പഠിതാക്കള്‍ പങ്കെടുത്ത 10 ദിവസത്തെ ഫിലിം അപ്രീസിയേഷന്‍ കോഴ്‌സ് . 1981 മുതല്‍ പ്രസിദ്ധീകരിച്ചുവരുന്ന രജിസ്‌ടേഡ് ഹൗസ് മാഗസിന്‍ – സിനി റിഥം.
1980 ല്‍ എഫ്.എഫ്.എസ്.ഐ.യുടെ
‘ദ പയനിയര്‍ ഫിലിംസൊസൈറ്റി ഇന്‍ സൗത്ത് ഇന്ത്യ ‘ എന്ന ബഹുമതി ലഭിച്ചു.
1990 കളുടെ അവസാനത്തോടെ കേരളത്തിലെ ഫിലിം സൊസൈറ്റികള്‍ പലതും നിര്‍ജ്ജീവമായി. പലതിന്റെയും പ്രവര്‍ത്തനം നിലച്ചു. കാസര്‍കോടിന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.
പിന്നീട് ചെറുതും വലുതുമായ ഇടവേളകളോടെ പലവട്ടം അതിന്റെ സാന്നിധ്യം സംഭവിച്ചു കൊണ്ടിരുന്നു.
കാസര്‍കോട് പ്രസ് ക്ലബ് , ഫ്രാക് എന്നിവയുടെ സഹകരണത്തോടെ 2016 ഒക്ടോബറില്‍ ആരംഭിച്ച പ്രദര്‍ശനം 80 ആഴ്ചകള്‍ തുടര്‍ന്നു; നൂറോളം സിനിമകള്‍ .
കോവിഡ്കാലം ഓണ്‍ലൈന്‍ കാലമായിരുന്നു.
2020 നവംബറില്‍ ഷോര്‍ട് ഫ്‌ലെയിംസ് – ഹ്രസ്വ സിനിമകളുടെ ഓണ്‍ലൈന്‍ മേള 52 ആഴ്ചകള്‍ പിന്നിട്ട് 2021 വരെ തുടര്‍ന്നു.
സിനി കാര്‍ണിവല്‍ – ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി നടന്ന ഡോകുമെന്ററി സിനിമാ നിര്‍മ്മാണ ശില്പശാല , 10 ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുളള ഏകദിന ചലചിത്രമേളകള്‍ തുടങ്ങിയവ 2023 വര്‍ഷത്തെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളായിരുന്നു. നവതിയിലെത്തിയ എം.ടി .ക്ക് ആദരമര്‍പ്പിച്ചുകൊ ണ്ടും നിര്‍മ്മാല്യത്തിന്റെ 50 വര്‍ഷങ്ങള്‍ ഓര്‍മ്മിച്ചും രണ്ടു ദിവസത്തെ പരിപാടികള്‍ 2024 ല്‍ .
2026 മാര്‍ച്ച് 1 ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന
Beyond 50 യുടെ തിരശ്ശീല ഉയരുന്നു .

പത്രസമ്മേളനത്തില്‍ കാസര്‍കോട് ഫിലിം സൊസൈറ്റി ഭാരവാഹികളായ ജി.ബി. വത്സന്‍ , എം പത്മാക്ഷന്‍ , ടി .എ . ഷാഫി എന്നിവര്‍ പങ്കെടുത്തു.

Scroll to Top