കുമ്പള ബദ്രിയാ നഗറില്‍ ചെങ്കല്‍ ക്വാറിയിലെ പൊടിപടലങ്ങളില്‍ നാട്ടുകാര്‍ക്ക് ദുരിതമാവുന്നു. ശ്വാസംമുട്ടി ജനങ്ങള്‍,കാന്‍സര്‍ രോഗികള്‍ പോലും ദുരിതത്തില്‍

കുമ്പള:നിയമങ്ങളെ കാറ്റില്‍പ്പറത്തി കുമ്പള പഞ്ചായത്തിലെ ഇരുപതാം വാര്‍ഡിലെ ബദ്രിയാ നഗറില്‍ ചെങ്കല്‍ ക്വാറിയിലെ പൊടിപടലങ്ങള്‍ തിന്നാന്‍ വിധിക്കപ്പെട്ട് നാട്ടുകാര്‍.ബദ്രിയ നഗര്‍ അംഗന്‍വാടി റോഡ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറികളില്‍ നിന്നുള്ള ചെങ്കല്‍ പൊടി ശ്വസിച്ച് ഇരുപതോളം കുടുംബങ്ങളാണ് മാറാരോഗങ്ങളുടെ പിടിയിലായിരിക്കുന്നതെന്ന് നാട്ടുകാര്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.ഇത് വര്‍ഷങ്ങളായി തുടരുന്ന അനധികൃത ചെങ്കല്‍ ക്വാറിയാണ്.
ശ്വാസമടക്കിപ്പിടിച്ചാണ് പ്രദേശവാസികള്‍ കഴിഞ്ഞുകൂടുന്നത്. കാറ്റില്‍ പറന്നെത്തുന്ന പൊടിപടലങ്ങള്‍ കുട്ടികളുടെയും, വയോധികരുടെയും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും, ത്വക്ക് രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
പ്രദേശത്തെ വീടുകളും, കിണറുകളും ചെങ്കല്‍ പൊടിയില്‍ മുങ്ങിയിരിക്കുന്നു. രാവിലെ വീടുകളും, വീടുകളിലെ പാത്രങ്ങളും, വീട്ടുപകരണങ്ങളും കഴുകി വൃത്തിയാക്കിയാലും വൈകിട്ട് ആകുമ്പോഴേക്കും പൊടി നിറഞ്ഞ് വൃത്തികേടായി മാറും. ക്വാറിമൂലം ഏറെ ദുരിതാവസ്ഥയിലാ യത് പ്രദേശത്തെ കാന്‍സര്‍ രോഗികളാണ്. മാരകമായ രോഗാവസ്ഥയില്‍ സമാധാനമായി ഒന്ന് കിടന്നുറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമാണ് ഇവര്‍ക്കുള്ളത്. പിഞ്ചുകുട്ടികളും, വയോധികരും അടക്കമുള്ളവര്‍ ഗുരുതരമായ ആരോഗ്യപ്രതിസന്ധി നേരിടുമ്പോഴും അതികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും പ്രദേശവാസികള്‍ക്കുണ്ട്.

ജനവാസ മേഖലയില്‍ ക്വാറി നടത്തുമ്പോള്‍ പാലിക്കേണ്ട യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും ഇവിടെ പാലിക്കപ്പെടുന്നില്ലെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്. വീടുകളില്‍ നിന്ന് കൃത്യമായ അകലം പാലിച്ച് ക്വാറിക്ക് ചുറ്റും സുരക്ഷാ വലയമൊരുക്കി ബന്ധപ്പെട്ട വകുപ്പുകളുടെ അനുവാദം രേഖാമൂലം വാങ്ങിയതിനു ശേഷം ചെങ്കല്‍ ക്വാറി പ്രവര്‍ത്തിക്കണമെന്ന ചട്ടം നിലവിലുണ്ടെങ്കിലും ഇവിടെ അതൊന്നും പാലിക്കപ്പെടുന്നില്ല എന്ന് നാട്ടുകാര്‍ പറയുന്നു.പുലര്‍ച്ചെ നാലുമണി മുതല്‍ വൈകിട്ട് 5 മണി വരെയും,ചില ദിവസങ്ങളിലും രാത്രിയും ക്വാറി പ്രവര്‍ത്തിക്കും. കുമ്പള ഗ്രാമപഞ്ചായത്ത്, ജിയോളജി വകുപ്പ്, തഹസില്‍ദാര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് നാട്ടുകാര്‍ പരാതികള്‍ നല്‍കിയിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ല.
‘ഉദ്യോഗസ്ഥരും ക്വാറി ഉടമകളും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഈ നിശബ്ദതയ്ക്ക് പിന്നിലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നുമുണ്ട്.

അടിയന്തരമായി ഈ അനധികൃത ഖനനം നിര്‍ത്തലാക്കി ജനങ്ങളുടെ ജീവനും,സ്വത്തിനും സംരക്ഷണം നല്‍കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെങ്കില്‍ ശക്തമായ ബഹുജന സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍. ആദ്യഘട്ടം എന്ന നിലയില്‍ പെരുന്നാളിന് ശേഷം പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രദേശവാസികള്‍ പറയുന്നുണ്ട്.

Scroll to Top