‘ബഹുമാനപ്പെട്ട കുമ്പള പൊലീസ് മുമ്പാകെ; തന്റെയും കാമുകന്റെയും വിവാഹം നടത്തിത്തരണം’; അസാധാരണ ആവശ്യവുമായി 20കാരി പൊലീസ് സ്റ്റേഷനില്‍, പിന്നീട് സംഭവിച്ചത് ഇങ്ങനെ

കാസര്‍കോട്: തന്റെയും കാമുകന്റെയും വിവാഹം നടത്തിത്തരണമെന്ന ആവശ്യവുമായി യുവതി കുമ്പള പൊലീസ് സ്റ്റേഷനിലെത്തി. ആരിക്കാടി സ്വദേശിനിയാണ് കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ ബൈജു കെ ജോസിനു മുന്നില്‍ സഹായം തേടിയെത്തിയത്.
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തില്‍ താമസക്കാരനായ 23 കാരനും താനും സ്‌നേഹത്തിലാണെന്നും ഞങ്ങളുടെ വിവാഹം നടത്തുന്നതിന് നിയമപരമായ ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ടാണ് യുവതി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. അസാധാരണമായ ആവശ്യം കേട്ട് പൊലീസ് ആദ്യം ഒന്നമ്പരന്നു. യുവതിയുടെ ആവശ്യം വിശദമായി കേട്ട ശേഷം പൊലീസ് യുവതിയുടെയും യുവാവിന്റെയും വീട്ടുകാരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. യുവതിയുടെ ആവശ്യം സംബന്ധിച്ച് ഇരുവീട്ടുകാരെയും പൊലീസ് ബോധ്യപ്പെടുത്തി. എന്നാല്‍ ഇരു കുട്ടരും വിവാഹത്തിനു തയ്യാറായില്ല. യുവതി-യുവാക്കള്‍ പ്രായപൂര്‍ത്തി ആയവരാണെന്നും സ്വന്തം തീരുമാനം എടുക്കാന്‍ ഇരുവര്‍ക്കും അവകാശമുണ്ടെന്നും പൊലീസ് പറഞ്ഞു. ഇരുകൂട്ടരും ഒന്നു കൂടി മനസ്സു തുറന്ന് സംസാരിച്ച് തീരുമാനത്തിലെത്തണമെന്നും പൊലീസ് ഉപദേശം നല്‍കി. ഇതേ തുടര്‍ന്ന് ഇരു വീട്ടുകാരും ചര്‍ച്ച നടത്തി. വിഷയത്തില്‍ അനുഭാവ പൂര്‍വ്വമായ തിരുമാനം കൈകൊള്ളാമെന്ന ധാരണയിലാണ് ഇരു കൂട്ടരും തിരികെ പോയതെന്നു പൊലീസ് പറഞ്ഞു.

Scroll to Top