‘അന്ന് സച്ചിനെ പുറത്താക്കാന്‍ ബിസിസിഐ തീരുമാനിച്ചു; താരം ഞെട്ടിപ്പോയി’; വിരമിക്കലില്‍ വെളിപ്പെടുത്തല്‍

ക്രിക്കറ്റ് ലോകത്തെ ഇതിഹാസ താരമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇന്ത്യയുടെയും ലോകത്തിന്റെയും മാസ്റ്റര്‍ ബ്ലാസ്റ്റര്‍. ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റര്‍മാരിലൊരാള്‍. ടെസ്റ്റിലും ഏകദിനത്തിനത്തിലും ഏറ്റവുമധികം റണ്‍സ് സ്വന്തം പേരിലാക്കിയ താരം. റെക്കോര്‍ഡുകളെ സ്വന്തം പേരിലാക്കിയ പ്രതിഭ.. 24 വര്‍ഷം നീണ്ട രാജ്യാന്തര കരിയര്‍..ക്രിക്കറ്റൊരു മതമായും സച്ചിന്‍ അതിന്റെ ദൈവമായും വാഴ്ത്തപ്പെട്ട കാലം. സച്ചിനെ കുറിച്ച് എത്ര പറഞ്ഞാലാണ് മതിയാവുക? എന്നാലിതാ സച്ചിന്റെ വിരമിക്കലിന് പിന്നില്‍ ഉള്ളുലയുന്ന ഒരു കഥയുണ്ടെന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍ സച്ചിന്‍ വിരമിക്കാനൊരുങ്ങുന്നതിന് മുന്‍പ് തന്നെ അദ്ദേഹത്തെ ടീമില്‍ നിന്ന് മാറ്റാന്‍ ബിസിസിഐ ശ്രമിച്ചിരുന്നുവെന്നാണ് ബിസിസിഐ മുന്‍ ചീഫ് സിലക്ടര്‍ സന്ദീപ് പാട്ടീലിന്റെ വെളിപ്പെടുത്തല്‍. താനാണ് ബിസിസിഐയുടെ സന്ദേശം സച്ചിനെ അറിയിക്കാന്‍ നിയോഗിക്കപ്പെട്ടതെന്നും സന്ദീപ് വെളിപ്പെടുത്തുന്നു.

2012 സച്ചിനെ സംബന്ധിച്ചിടത്തോളം മോശം വര്‍ഷമായിരുന്നു. ഒന്‍പത് ടെസ്റ്റുകളില്‍ നിന്നായി വെറും 23.80 മാത്രമായിരുന്നു സച്ചിന്റെ ശരാശരി. ഒരു സെഞ്ചറി പോലും അക്കാലത്ത് സച്ചിന്റെ ബാറ്റില്‍ നിന്ന് പിറന്നില്ല. 10 ഏകദിനങ്ങളില്‍ നിന്നാവട്ടെ കേവലം 31.50 ആയിരുന്നു ശരാശരി. ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തേക്കുള്ള വഴി സച്ചിന് മുന്നില്‍ തുറക്കുകയാണെന്ന വാര്‍ത്ത താന്‍ സച്ചിനെ അറിയിച്ചപ്പോള്‍ താരം ഞെട്ടിപ്പോയെന്നും സന്ദീപ് പറയുന്നു.

‘എന്താ അപ്പോള്‍ പരിപാടി?’ ഞാന്‍ സച്ചിനോട് ചോദിച്ചു. ‘ എന്തേ? എന്നായിരുന്നു സച്ചിന്റെ മറുചോദ്യം. ടീമില്‍ നിന്ന് മാറ്റി മറ്റൊരാളെ എടുക്കാനാണ് തീരുമാനം എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. സച്ചിന്‍ നടുങ്ങിപ്പോയി. ഒരിക്കല്‍ കൂടി സച്ചിന്‍ എന്നോട് ചോദിച്ചു, ‘നിങ്ങള്‍ കാര്യമായി പറഞ്ഞതാണോ?’ അതേയെന്ന് താന്‍ ഉത്തരം നല്‍കിയെന്നും വിക്കി ലാല്‍വനിക്ക് നല്‍കിയ അഭിമുഖത്തില്‍ സന്ദീപ് പറയുന്നു.

Scroll to Top