മുന്‍ പ്രവാസിയുടെ വീട്ടിലും, ടെറസിലും പച്ചക്കറി കൃഷി; നൂറുമേനി വിളവെടുപ്പ്

മൊഗ്രാല്‍: വെറുതെ വീട്ടിലിരിക്കുന്നതില്‍ മടുപ്പു തോന്നിയ പ്രവാസി വീട്ടിലും വീട്ടിനു മുകളിലെ ടെറസിലും കൃഷിയിറക്കിയത് വെറുതെയായില്ല – നുറുമേനി വിളവെടുത്തു . മൊഗ്രാലിലെ മുന്‍ പ്രവാസിയും,സാമൂഹിക പ്രവര്‍ത്തകനുമായ എംജിഎ റഹ്‌മാന്റെ പണി കണ്ടു നാട്ടുകാര്‍ മുക്കത്തു വിരല്‍ വയ്ക്കുന്നു.
മൂന്ന് പതിറ്റാണ്ടുകാലത്തെ ദുബായിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് എം ജി എ റഹ്‌മാന്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീട്ടിലെ വിശ്രമത്തിനൊപ്പം കൈത്തൊഴില്‍ എന്തെങ്കിലും വേണമല്ലോ എന്ന് ആലോചിച്ചു. ‘അടുക്കളത്തോട്ടം’ ഉണ്ടാക്കിയാല്‍ എന്തേ എന്ന് തോന്നിയത് അങ്ങനെയാണ്. പിന്നീട് കൂടുതലൊന്നും ആലോചിച്ചില്ല.ആരുമായും ചര്‍ച്ചനടത്തിയതുമില്ല. വീട്ടിലും വീട്ടിനു മുകളിലും കൃഷി തുടങ്ങി.അതു വലിയ വിജയമായതിലുള്ള സന്തോഷത്തിലാണ് ഇപ്പോള്‍ എംജിഎ റഹ്‌മാന്‍.
ഏതൊരാള്‍ക്കും എളുപ്പത്തില്‍ തങ്ങളുടെ കൊച്ചു സ്ഥലത്ത് പോലും കൃഷിയൊരുക്കാം എന്നതിനാല്‍ എംജിഎ റഹ്‌മാന്റെ അടുക്കളത്തോട്ടം അനുകരണീയമാണ്. തന്റെ അടുക്കളത്തോട്ടത്തിലെ വിളവെടുപ്പും,കൃഷി രീതികളും വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുമ്പോള്‍ എംജിഎ റഹ്‌മാന്‍ നാട്ടുകാര്‍ക്ക് വിലപ്പെട്ട കൃഷി അനുഭവം പകര്‍ന്നു നല്‍കുന്നു.അടുക്കളയിലെ ചാരമാണ് കൃഷിക്കുള്ള പ്രധാന വളം.

കക്കിരി,ചീര, കോവയ്ക്ക, തക്കാളി,ബസള, മറ്റു ഇല വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ പച്ചക്കറികളാണ് എംജിഎ റഹ്‌മാന്റെ അടുക്കളത്തോട്ടത്തിലുള്ളത്.വിത്ത് മുളപ്പിച്ച് എടുത്താണ് ചീര പോലുള്ള കൃഷി ചെയ്യുന്നത്.കുപ്പി കമ്പോസ്റ്റ് അടക്കം കൃഷിയില്‍ വളരെ കുറഞ്ഞ ചെലവില്‍ വളം ഒരുക്കാന്‍ നൂതന കൃഷി മാര്‍ഗ്ഗങ്ങള്‍പ്രയോജനപ്പെടുത്തുന്നു. കീടങ്ങളെ അകറ്റാനുള്ള ചെലവ് കുറഞ്ഞ മാര്‍ഗങ്ങള്‍ നടത്തി ആര്‍ക്കുവേണമെങ്കിലും

തങ്ങളുടെ അടുക്കള ഉപയോഗപ്പെടുത്തി ജൈവകൃഷിയിലൂടെ വിഷരഹിത പച്ചക്കറി ഒരുക്കാമെന്ന് കാണിച്ചുതരുന്നു.
മണ്ണില്ലാ കൃഷി(ഹൈമഡ്രാപോണിക്) രീതിയാണ് അടുക്കളത്തോട്ടത്തിന് റഹ്‌മാന്‍ തിരഞ്ഞെടുത്തത്. ഇത് ലോകത്തിലെ ചെറിയ ചെറിയ രാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച കൃഷി രീതിയാണ്. ഒരേക്കര്‍ സ്ഥലത്ത് ചെയ്യുന്ന പച്ചക്കറി കൃഷി വീട്ടുവളപ്പിലെ 10 സെന്റ് സ്ഥലത്ത് ചെയ്യാന്‍ പറ്റും എന്നതാണ് ഹൈഡ്രോപോണിക്ക് കൃഷി രീതി.കുപ്പി,ട്യൂബ്, പൈപ്പുകള്‍ മുതലായവ ഉപയോഗപ്പെടുത്തി കൊണ്ടാണ് ഈ നൂതന കൃഷി ചെയ്യുന്നത്. എംജിആര്‍ റഹ്‌മാന്‍ വീട്ടുപറമ്പ് പച്ചക്കറിത്തോട്ടമാക്കിയപ്പോള്‍ ഇത് നേരിട്ട് കാണാന്‍ കുമ്പള കൃഷി ഭവനില്‍ നിന്ന് ജീവനക്കാരും, മൊഗ്രാല്‍ സ്‌കുളില്‍ നിന്ന് അധ്യാപകരും പിടിഎ കമ്മിറ്റികളും വന്നിരുന്നു.
ഇപ്രാവശ്യത്തെ വിളവെടുപ്പ് വിജയകരമായതിനെ തുടര്‍ന്ന് ഈ കൃഷി രീതി വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ എംജിഎ റഹ്‌മാന്‍.കുമ്പള ഗ്രാമപഞ്ചായത്തിന്റെ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തില്‍ ഇപ്രാവശ്യം എംജിഎ റഹ്‌മാന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഹൈഡ്രോപോണിക്ക് കൃഷിയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൃഷി മേഖലയില്‍ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാന്‍ കുടിയാണ് എംജിഎ റഹ്‌മാന്‍.
എംജി റഹ്‌മാന്റെറെ പിതാവ് പരേതനായ അബ്ദുല്‍ ഖാദര്‍ മൊഗ്രാലിലെ പഴയകാല കൃഷിക്കാര നായിരുന്നു.

Scroll to Top