‘പാര്‍ട്ടിയില്‍ തുടരും’; ഹൈക്കമാന്‍ഡിന് വഴങ്ങി കെ സുധാകരന്‍

‘പാര്‍ട്ടിയില്‍ തുടരും’; ഹൈക്കമാന്‍ഡിന് വഴങ്ങി കെ സുധാകരന്‍

ന്യൂഡല്‍ഹി: ദിവസങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കി കെ സുധാകരന്‍. പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്ന് സുധാകരന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചാലും പാര്‍ട്ടി വിടില്ല. സ്വതന്ത്രനായി മത്സരിക്കില്ല. പാര്‍ട്ടി പറഞ്ഞാല്‍ മാത്രം മത്സരിക്കും. പാര്‍ട്ടി എത്രയോ വലുതാണെന്നും കെ സുധാകരന്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോടായിരുന്നു സുധാകരന്റെ പ്രതികരണം.

രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും ഇന്നലെയുമായി മാരത്തണ്‍ ചര്‍ച്ചകളാണ് നടന്നത്. ഇന്നലെ രണ്ട് തവണ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നിട്ടും സീറ്റ് തര്‍ക്കം തുടര്‍ന്നു. പ്രധാമായും കെ സി വേണുഗോപാലും വി ഡി സതീശനുമായിരുന്നു ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ത്തിയത്. ഇടുക്കി, കൊച്ചി സീറ്റുകളിലായിരുന്നു ഭിന്നാഭിപ്രായമെന്നായിരുന്നു പുറത്തുവന്ന വിവരം. കെ സുധാകരന് സീറ്റ് നല്‍കുന്ന കാര്യത്തിലും എതിരഭിപ്രായങ്ങള്‍ ഉയര്‍ന്നു. എംപിമാര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ല എന്നനിലപാടില്‍ വി ഡി സതീശന്‍ ഉറച്ചുനിന്നു. ഇതോടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി തീരുമാനമാകാതെ പിരിഞ്ഞു. ഇതിന് ശേഷം ഖര്‍ഗെയുടെ വസതിയിലും യോഗം ചേര്‍ന്നു. സുധാകരന് സീറ്റ് നല്‍കേണ്ടതില്ല എന്ന നിലപാടായിരുന്നു ഖര്‍ഗെയും സ്വീകരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണി വരെ യോഗം തുടര്‍ന്നു. എന്നിട്ടും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനമായില്ല.

ഇതോടെ സുധാകരന്‍ നിലപാട് കടുപ്പിച്ചു. ഒരു ഘട്ടത്തില്‍ സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കുമെന്നുവരെ വിവരം വന്നു. ഇതോടെ അനുനയ നീക്കവുമായി മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും എ കെ ആന്റണിയും രംഗത്തെത്തി. എത്രയും പെട്ടെന്ന് വിഷയത്തില്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചു. സുധാകരനെ മത്സരിപ്പിക്കണമെന്ന നിലപാടും രമേശ് ചെന്നിത്തല സ്വീകരിച്ചു. സുധാകരന്‍ മത്സരിക്കുന്നത് കണ്ണൂരില്‍ മാത്രമല്ല മറ്റിടങ്ങളിലും ഗുണം ചെയ്യുമെന്ന് രമേശ് ചെന്നിത്തല രാഹുല്‍ ഗാന്ധിയെ അറിയിച്ചു. ഇനിയും വൈകിക്കൂട എന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയെങ്കിലും കാത്തിരിക്കാനായിരുന്നു രാഹുലിന്റെ മറുപടി. ഇതിനിടെ സുധാകരനെ ഫോണില്‍ ബന്ധപ്പെട്ട എ കെ ആന്റണി, സുധാകരന്‍ മത്സരിച്ചാല്‍ യുഡിഎഫ് പരാജയപ്പെടുമെന്ന് പറഞ്ഞു. ഇതോടെ സുധാകരന്‍ അനുനയത്തിന് വഴങ്ങി. വൈകിട്ടോടെ പട്ടികയില്‍ പേരില്ലെന്ന സൂചന പുറത്തുവന്നതോടെ സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന രീതിയില്‍ വാര്‍ത്തവന്നു. സുധാകരനെ അനുകൂലിച്ച് ഒരുകൂട്ടം പ്രവര്‍ത്തകരും രംഗത്തുവന്നു. സുധാകരനെ പരിഗണിച്ചില്ലെങ്കില്‍ കണ്ണൂരില്‍ മാത്രമല്ല സംസ്ഥാനത്താകെ ചലനമുണ്ടാകുമെന്ന് പ്രവര്‍ത്തകര്‍ പ്രതികരിച്ചു. ഇതിനിടെ സുധാകരനെ ഖര്‍ഗെ ഫോണില്‍ ബന്ധപ്പെടുകയും തല്‍ക്കാലം പ്രതികരിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. എല്ലാത്തിനും പരിഹാരം ഉണ്ടാക്കാം എന്നും ഖര്‍ഗെ പറഞ്ഞു. ഇതോടെയാണ് സുധാകരന്‍ വഴങ്ങിയത്.

Scroll to Top