ഗുജറാത്തില്‍ ആറാം തവണയും ബിജെപി; ഹിമാചലും പിടിച്ചു

ന്യൂഡല്‍ഹി : കടുത്ത തിരഞ്ഞെടുപ്പു പോരാട്ടത്തിനൊടുവില്‍ ഗുജറാത്തിലും അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഹിമാചല്‍ പ്രദേശിലും ഭരണമുറപ്പിച്ച് ബിജെപി. ഗുജറാത്തില്‍ തുടര്‍ച്ചയായ ആറാം തവണയാണ് ബിജെപി അധികാരത്തിലേക്ക് വരുന്നത്. വോട്ടെണ്ണലില്‍ ഒരു ഘട്ടത്തില്‍ പിന്നിട്ടുനിന്നശേഷം ലീഡ് തിരിച്ചുപിടിച്ചാണ് ബിജെപി ഗുജറാത്തില്‍ ഭരണമുറപ്പിച്ചത്. നിലവില്‍ 108 സീറ്റുകളില്‍ ബിജെപിയും 72 സീറ്റുകളില്‍ കോണ്‍ഗ്രസും രണ്ടിടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുകയാണ്. ആകെ 182 സീറ്റുകളുള്ള ഗുജറാത്തില്‍ കേവലഭൂരിപക്ഷത്തിന് 92 സീറ്റുകളാണ് വേണ്ടത്. സംസ്ഥാനത്തു നടത്തിയ ഒന്‍പത് എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്കു വിജയം പ്രവചിച്ചിരുന്നു.

വെസ്റ്റ് രാജ്‌കോട്ടില്‍ കടുത്ത മല്‍സരം നേരിട്ട ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും പട്ടേല്‍ സ്വാധീന മേഖലയായ മെഹ്‌സാനയില്‍ മല്‍സരിച്ച ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും ജയിച്ചുകയറി. വഡ്ഗാമില്‍ ജനവിധി തേടിയ ദലിത് യുവനേതാവ് ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്ന ക്ഷത്രിയപിന്നാക്കദലിത്ആദിവാസി നേതാവായ അല്‍പേഷ് ഠാക്കൂറും വിജയിച്ചു. അതേസമയം, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ അര്‍ജുന്‍ മോഡ്വാഡിയ, ശക്തിസിങ് ഗോഹില്‍ എന്നിവര്‍ തോറ്റു.

അതേസമയം, ഹിമാചല്‍ പ്രദേശില്‍ ബിജെപി തുടക്കം മുതലേ ലീഡ് ചെയ്യുകയാണ്. അവിടെ കേവലഭൂരിപക്ഷത്തിന് ആവശ്യമായ 35 സീറ്റുകളും പിന്നിട്ട് ബിജെപി മുന്‍തൂക്കം നേടിക്കഴിഞ്ഞു. തുടക്കത്തില്‍ മുന്നിലായിരുന്ന ബിജെപി ആ ലീഡ് കൈവിടാതെയാണ് മുന്നേറുന്നത്. ഇവിടെ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടുമെന്ന് വ്യക്തമായിട്ടുണ്ട്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവയ്ക്കുന്നതാണ് ഇവിടുത്തെയും തിരഞ്ഞെടുപ്പ് ഫലം.

ഗുജറാത്തില്‍ ആറാം തവണയും ബിജെപി

ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട ബിജെപി ഗുജറാത്തില്‍ അധികാരം നിലനിര്‍ത്തുന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കിയാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ (115) കൂടുതല്‍ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന ബിജെപി നേതാക്കളുടെ അവകാശവാദങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നില്ലെങ്കിലും, അവര്‍ ഭരണം നിലനിര്‍ത്തുമെന്ന് ഉറപ്പായിട്ടുണ്ട്. 108 സീറ്റുകളിലാണ് അവര്‍ മുന്നിട്ടു നില്‍ക്കുന്നത്. ഒരു ഘട്ടത്തില്‍ പിന്നിലായിരുന്ന മുഖ്യമന്ത്രി സ്ഥാനാര്‍ഥി വിജയ് രൂപാണി രാജ്‌കോട്ട് വെസ്റ്റില്‍ വിജയിച്ചത് ബിജെപിക്ക് ആശ്വാസമായി.

ഒരു ഘട്ടത്തില്‍ അപ്രതീക്ഷിത ലീഡ് നേടിയ കോണ്‍ഗ്രസ് പിന്നീട് പിന്നോക്കം പോയെങ്കിലും, രാഷ്ട്രീയപരമായി വന്‍ നേട്ടമാണ് അവര്‍ ഈ തിരഞ്ഞെടുപ്പിലൂടെ കൈവരിച്ചിരിക്കുന്നത്. കടുത്ത മല്‍സരം കാഴ്ചവച്ച കോണ്‍ഗ്രസ് നിലവില്‍ 72 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. അതേസമയം, പോര്‍ബന്തറില്‍ മുതിര്‍ന്ന നേതാവ് അര്‍ജുന്‍ മേഡ്വാഡിയ പരാജയപ്പെട്ടത് പാര്‍ട്ടിക്ക് തിരിച്ചടിയായി. കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിങ് വഗേലയുടെ ജന്‍ വികല്‍പ് മോര്‍ച്ച രണ്ടിടത്തും ലീഡ് ചെയ്യുകയാണ്.

ഗ്രാമീണ മേഖലകള്‍ കൈവിട്ടപ്പോള്‍ നഗരമേഖലകളിലെ മുന്നേറ്റമാണ് ബിജെപിയെ തുണച്ചത്. സംസ്ഥാനത്തിന്റെ തെക്കന്‍, വടക്കന്‍ മേഖലകളും ബിജെപിക്കൊപ്പം നിന്നു. അതേസമയം, പട്ടേല്‍ സമരനായകന്‍ ഹാര്‍ദ്ദിക് പട്ടേലിന്റെ പിന്തുണ ലഭിച്ച കോണ്‍ഗ്രസ്, പട്ടേല്‍ സ്വാധീന മേഖലകളില്‍ നേട്ടമുണ്ടാക്കി. ഗ്രാമീണ മേഖലയും കോണ്‍ഗ്രസിനെ പിന്തുണച്ചപ്പോള്‍, പിന്നാക്ക മേഖലകളില്‍ ബിജെപിയാണ് നേട്ടം കൊയ്തത്. രണ്ടാംഘട്ട വോട്ടെടുപ്പു നടന്ന സ്ഥലങ്ങളിലാണ് ബിജെപി കൂടുതല്‍ നേട്ടമുണ്ടാക്കിയതെന്നതും ശ്രദ്ധേയം.

ഹിമാചലില്‍ ഭരണം തിരിച്ചുപിടിച്ച് ബിജെപി

കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികളെ മാറിമാറി വരിക്കുന്ന സ്വഭാവം ഹിമാചല്‍ പ്രദേശ് നിലനിര്‍ത്തുമെന്ന് വ്യക്തമായ സൂചന നല്‍കിയാണ് ഇവിടെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. നിലവില്‍ ഹിമാചല്‍ ഭരിക്കുന്ന കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ആകെയുള്ള 68 സീറ്റുകളില്‍ 43 ഇടത്ത് ബിജെപി ലീഡ് ചെയ്യുകയാണ്. 22 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും മൂന്നിടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുന്നു. ഹിമാചലില്‍ 68 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പു നടന്നത്. ഇവിടെയും ബിജെപി അധികാരം പിടിച്ചെടുക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കിയിരുന്ന സൂചന.

KCN

more recommended stories