ഇന്ത്യയില്‍ വിമാന ഇന്ധനവില സര്‍വകാല റെക്കോഡില്‍; വിമാന ടിക്കറ്റ് ചാര്‍ജ് ഉയരും

ഡല്‍ഹിയില്‍ വിമാന ഇന്ധന വില കിലോലിറ്ററിന് 2,07,341.22 രൂപയായി വര്‍ദ്ധിച്ചു

ന്യൂഡല്‍ഹി: വിമാന ഇന്ധന നിരക്ക് ഇരട്ടിയിലേറെ ഉയര്‍ന്നതോടെ വിമാന ടിക്കറ്റ് ചാര്‍ജുകളും ഉയര്‍ന്നേക്കും. വിമാന ഇന്ധനമായ ടര്‍ബൈന്‍ ഇന്ധന (എടിഎഫ്) വില ചരിത്രത്തിലാദ്യമായി 2 ലക്ഷംരൂപ കടന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിമാന ഇന്ധന നിരക്കില്‍ വര്‍ദ്ധനവ് വന്നിരുന്നെങ്കിലും ഇതാദ്യമായാണ് നിരക്ക് ഇത്രയും അധികമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ വിമാന ഇന്ധന വില കിലോലിറ്ററിന് 2,07,341.22 രൂപയായി വര്‍ദ്ധിച്ചു. ഇതിന് മുന്‍പ് റഷ്യ യുക്രൈന്‍ യുദ്ധകാലത്തായിരുന്നു ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. 1.1 ലക്ഷം രൂപയായിരുന്നു ഇതിനുമുമ്പത്തെ ഉയര്‍ന്ന നിരക്ക്.

ഇന്ന് രാവിലെ -ഇന്ത്യന്‍ പൊതുമേഖല എണ്ണകമ്പനികളാണ് പുതുക്കിയ വിലകള്‍ അറിയിച്ചത്. വിമാന ഇന്ധനമായ എടിഎഫിന്റെ വിലയില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഏകദേശം 115ശതമാനവും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏകദേശം 107ശതമാനവും വര്‍ധനവുണ്ടായി. കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ വിമാന ഇന്ധനത്തിന്റെ എക്‌സൈസ് നികുതി വര്‍ദ്ധിപ്പിച്ച് കൊണ്ട് ഉത്തരവിറക്കിയത്. 50 രൂപയാണ് പ്രത്യേക തീരുവയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇളവുകള്‍ക്കുശേഷം തീരുവ ലിറ്ററിന് 29.5 രൂപയാണ് ഇടാക്കുക.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിതരണ വാണിജ്യ പാചക വാതകത്തിനും പ്രീമിയം ഇന്ധനങ്ങളും വില കുട്ടിയിട്ടുണ്ട്. ഡല്‍ഹിയില്‍ പ്രീമിയം പെട്രോളിന്റെ വില 149 രൂപയില്‍ നിന്ന് 160 രൂപയായി മാറി. 11 രൂപയാണ് കൂട്ടിയത്. എക്സ്ട്രാ ഗ്രീന്‍ പ്രീമിയം ഡീസലിന്റെ വില ലിറ്ററിന് 91.49 രൂപയില്‍ നിന്ന് 92.99 രൂപയായും ഐഒസി വര്‍ധിപ്പിച്ചു. 19 കിലോ?ഗ്രാം വരുന്ന വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയില്‍ 195.50 രൂപയായി വര്‍ദ്ധിപ്പിച്ചു. ഇതോടെ ഇന്ന് മുതല്‍ 19 കിലോയുടെ ഒരു എല്‍പിജി വാണിജ്യ ഗ്യാസിന്റെ വില 2,078 ആയി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് ഇന്ധന ക്ഷാമം രൂക്ഷമാകുന്നതിനിടയിലാണ് ഇപ്പോഴത്തെ വില വര്‍ദ്ധന.

Scroll to Top