കുട്ടികള്‍ എത്തി പ്രിയപ്പെട്ട സാറിനെ വീണ്ടും കാണാന്‍; വാഗ്ദാനം നിറവേറ്റി കളക്ടര്‍

പതിവ് ഭരണ നിര്‍വ്വഹണങ്ങളുടെ തിരക്കുകള്‍ക്കിടയിലും കാസര്‍കോട് കളക്ടറേറ്റ് ഇന്ന് തികച്ചും ഹൃദ്യമായ ഒരു സ്നേഹ സംഗമത്തിന് സാക്ഷ്യം വഹിച്ചു. ദേലംപാടി പഞ്ചായത്തിലെ കണ്ണങ്കോല്‍ പട്ടിക വര്‍ഗ്ഗ ഉന്നതിയില്‍ നിന്നുള്ള കൊച്ചുകൂട്ടുകാരാണ് തങ്ങളുടെ പ്രിയപ്പെട്ട കളക്ടറെ കാണാനായി കളക്ടറേറ്റില്‍ എത്തിയത്.

കുറച്ചുനാള്‍ മുന്‍പ് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ കണ്ണങ്കോല്‍ പട്ടിക വര്‍ഗ്ഗ ഉന്നതിയില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് ഈ സൗഹൃദത്തിന്റെ തുടക്കമായത്. സന്ദര്‍ശനത്തിനിടെ മയ്യള എസ്.ജിഎ.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ നാലാം ക്ലാസുകാരന്‍ ശരത്ത്തും മൂന്നാം ക്ലാസുകാരന്‍ ആദി കൃഷ്ണയും കളക്ടര്‍ക്ക് മുന്നിലൊരു ആഗ്രഹം വെച്ചു. ‘ഞങ്ങളുടെ സ്‌കൂള്‍ കൂടി സാര്‍ ഒന്ന് കാണണം.’ കുട്ടികളുടെ ആ സ്നേഹം നിറഞ്ഞ ആവശ്യം അദ്ദേഹം സന്തോഷത്തോടെ സ്വീകരിച്ചു. അവരെയും കൂട്ടി തന്റെ ഔദ്യോഗിക വാഹനത്തില്‍ തന്നെ കളക്ടര്‍ സ്‌കൂള്‍ കാണാനായി യാത്ര തിരിച്ചു. അന്ന് ആ കുരുന്നുകള്‍ ഒരു ആഗ്രഹം കൂടി പറഞ്ഞിരുന്നു, തങ്ങള്‍ക്ക് കളിക്കാന്‍ ഒരു ഫുട്ബോള്‍ വേണമെന്ന്.

അന്നത്തെ ആ യാത്രയുടെയും സൗഹൃദത്തിന്റെയും ഓര്‍മ്മകളുമായാണ് ശരത്തും ആദിയും കൂട്ടുകാരും ഇന്ന് കളക്ടറെ കാണാന്‍ എത്തിയത്. ജീവിതത്തില്‍ ആദ്യമായി കളക്ടറേറ്റും കളക്ടറുടെ ഓഫീസും നേരില്‍ കണ്ടതിന്റെ കൗതുകവും ആവേശവും ആ കുഞ്ഞുമുഖങ്ങളില്‍ നിറഞ്ഞു. തങ്ങളെ കാണാന്‍ വന്ന കൊച്ചുകൂട്ടുകാരെ കളക്ടര്‍ ചേര്‍ത്തുപിടിച്ചു. അന്ന് അവര്‍ ഏറെ ആഗ്രഹിച്ച ഫുട്ബോള്‍ സമ്മാനമായി നല്‍കിയപ്പോള്‍ കുട്ടികളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഔദ്യോഗിക തിരക്കുകള്‍ മാറ്റിവെച്ച് അവര്‍ക്കൊപ്പം ഏറെ നേരം അദ്ദേഹം ചിലവഴിച്ചു. സ്‌കൂള്‍ വിശേഷങ്ങളും അവധിക്കാല പ്ലാനുകളും കളക്ടര്‍ ചോദിച്ചറിഞ്ഞു. കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനും അദ്ദേഹം സമയം കണ്ടെത്തി. കുട്ടികളുടെ ആഗ്രഹപ്രകാരം ബേക്കല്‍ ബീച്ചില്‍ കൂടി കൊണ്ടുപോയ ശേഷമാണ് കളക്ടര്‍ അവരെ യാത്ര ആക്കിയത്.

ഒത്തിരി സംസാരിച്ചും അവര്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കൂടി കഴിച്ച ശേഷമാണ് കളക്ടര്‍ അവരെ യാത്രയാക്കിയത്. കാസര്‍കോട് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ പി.രാഘവന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, കാസര്‍കോട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ദീപ, ജൂനിയര്‍ സൂപ്രണ്ട് കെ.ധനേഷ്, പട്ടികവര്‍ഗ്ഗ പ്രമോട്ടര്‍ ചന്ദ്രശേഖര്‍, ആര്‍.ശരണ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

Scroll to Top