‘സംസ്ഥാനത്ത് അപ്രഖ്യാപിതലോഡ് ഷെഡ്ഡിംഗ് ഇല്ല

‘സംസ്ഥാനത്ത് അപ്രഖ്യാപിതലോഡ് ഷെഡ്ഡിംഗ് ഇല്ല’; വൈദ്യുതി നിരക്ക് കൂട്ടാതിരിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്നും ഓവര്‍ലോഡ് മൂലമുള്ള സ്വാഭാവിക നിയന്ത്രണം മാത്രമാണ് ഇപ്പോഴുള്ളതെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. വൈദ്യുതി ഉപയോഗം ഉയര്‍ന്നാല്‍ കൂടുതല്‍ വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ടി വരുമെന്നും കറന്റ് ചാര്‍ജ് കൂട്ടാതിരിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഓവര്‍ ലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണം മാത്രമാണ് ഇപ്പോഴുള്ളതെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു. റെഗുലേറ്ററി കമ്മീഷന്‍ ഹിയറിങ് കഴിഞ്ഞു. വൈദ്യുതി ഉപയോഗം 6195 മെഗാവാട്ട് പിന്നിട്ടു. കൂടുതല്‍ വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ടി വരും. കറന്റ് ചാര്‍ജ് കൂട്ടാതെയിരിക്കാന്‍ ശ്രമിക്കുമെന്നും ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പവര്‍ക്കെട്ട് ഇല്ലാത്ത പത്ത് വര്‍ഷം എന്ന എല്‍ഡിഎഫ് പരസ്യത്തിന് എതിരായ വിമര്‍ശനത്തോടും മന്ത്രി പ്രതികരിച്ചു. കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ ഉടനീളം ഇപ്പോള്‍ വൈദ്യുതി പ്രതിസന്ധിയുണ്ട്. പ്രതിപക്ഷം അതുകൂടി നോക്കണമെന്നാണ് മന്ത്രിയുടെ മറുപടി. പ്രതിപക്ഷം പ്രകൃതിയോട് ചോദിക്കണമെന്നും മന്ത്രി പരിഹസിച്ചു. നിലവിലെ പ്രശ്‌നം രണ്ട് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊടുംചൂടിനൊപ്പം വൈദ്യുതി മുടക്കവും

വൈദ്യുതി ഉപയോഗം ഉയര്‍ന്നതോടെ സംസ്ഥാനത്ത് പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ് വ്യാപകമാണെന്ന് പരാതികള്‍ ഉയരുന്നുണ്ട്. രാത്രി 15 മിനിറ്റ് വീതം പല തവണ വൈദ്യുതി മുടങ്ങുന്നുണ്ട് എന്നാണ് ആക്ഷേപം ഉയരുന്നത്. അതിനിടെ, ഉഷ്ണതരംഗ സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. ഇന്ന് 11 മണിക്കാണ് ഓണ്‍ലൈനായാണ് യോഗം.

Scroll to Top