‘3.5 കോടി മലയാളികള്‍ക്ക് കാവലാളാകാന്‍ നിയോഗിച്ചത് സഖാവ് പിണറായി വിജയനെ

, പ്രതിപക്ഷം എന്താണെന്ന് ഈ നാട് ഒരിക്കല്‍ കൂടി അറിയും’; പി സരിന്‍

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത തീരുമാനത്തെ പുകഴ്ത്തി സിപിഐഎം നേതാവ് പി സരിന്‍. 3.5 കോടി മലയാളികളുടെ ജനാധിപത്യ ബോധ്യങ്ങള്‍ക്ക് കാവലാളാകാന്‍ 35 സീറ്റുകളുള്ള ഇടതുപക്ഷം നിയോഗിച്ചിരിക്കുന്നത് സഖാവ് പിണറായി വിജയനെയാണ്. കേരളം കുതിക്കേണ്ടുന്നതിനു പകരം അവനവന്റെ പങ്കു പറ്റുന്നതിനും വീതം വയ്ക്കുന്നതിനും മാത്രം യുഡിഎഫ് മുതിരുമ്പോള്‍, കേരളത്തിന്റെ പ്രതിപക്ഷം എന്താണെന്ന് ഈ നാട് ഒരിക്കല്‍ കൂടി അറിയും.

‘പ്രതിനായകന്‍’ എന്ന് നിങ്ങളില്‍ പലരും ഇപ്പോള്‍ വിളിച്ച് ആക്ഷേപിക്കുന്ന അതേ നാവു കൊണ്ട് തന്നെ നിങ്ങളെ ഈ പാര്‍ട്ടി തിരുത്തിക്കുമെന്നും പി സരിന്‍ കുറിച്ചു. ഈ നാടിന്റെയും നാട്ടുകാരുടെയും കാവലാളാകാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ശപഥം ചെയ്ത് അധികാരമേല്‍ക്കുന്നത് കസേര വലിച്ചിട്ട് അതിന്മേല്‍ കയറിയിരിക്കുമ്പോള്‍ അല്ല; പകരം, പിണറായി വിജയന്‍ എന്ന അയാളും അയാള്‍ നയിക്കുന്ന ഇടതുപക്ഷവും ഉത്തമ കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളുടെ മൂര്‍ച്ചയില്‍ എന്നോ തീര്‍ച്ചപ്പെടുത്തി എടുത്തതാണ് മണ്ണിനും മക്കള്‍ക്കും മതിപ്പോടെ ജീവനുള്ള നാള്‍ വരെ കാവല്‍ നില്‍ക്കും എന്നതെന്നും സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

3.5 കോടി മലയാളികളുടെ ജനാധിപത്യ ബോധ്യങ്ങള്‍ക്ക് കാവലാളാകാന്‍ 35 സീറ്റുകളുള്ള ഇടതുപക്ഷം നിയോഗിച്ചിരിക്കുന്നത് സഖാവ് പിണറായി വിജയനെയാണ്. ഇന്നലെ കേരളം കണ്ട രണ്ട് തെരഞ്ഞെടുപ്പുകളുടെ സാങ്കേതികത്വം കേവലം ക്ലിഫ് ഹൗസും കന്റോണ്‍മെന്റ് ഹൗസും തമ്മിലുള്ള വെച്ച് മാറലും മാറി താമസിക്കലും അവിടുത്തെ പാലുകാച്ചലും അല്ല. മറിച്ച്, നിയമസഭയിലെ തലയെണ്ണി കണക്കെടുപ്പില്‍ ‘100 പ്ലസ് ‘ അംഗബലമുള്ള യുഡിഎഫിന് കേരളം അവര്‍ക്ക് തീറെഴുതി കിട്ടിയതാണെന്ന് എപ്പോഴെങ്കിലുമൊക്കെ തോന്നല്‍ ഉണ്ടാകുമ്പോള്‍, അവരുടെ തന്നെ പഴയ ശീലങ്ങള്‍ വെച്ച് ഭരണം എന്നത് ‘അവനവന്‍ ആത്മസുഖത്തിനാചരിക്കുന്ന’ എന്തോ ഒന്നു മാത്രമാണെന്ന് യുഡിഎഫ് കേരളത്തില്‍ വീണ്ടും തെളിയിക്കുമ്പോള്‍, 21-ാം നൂറ്റാണ്ടിന്റെ അതിനിര്‍ണായകമായ 2026 മുതല്‍ 2050 വരെയുള്ള കാല്‍ പങ്കില്‍, കേരളം കുതിക്കേണ്ടുന്നതിനു പകരം അവനവന്റെ പങ്കു പറ്റുന്നതിനും വീതം വയ്ക്കുന്നതിനും മാത്രം യുഡിഎഫ് മുതിരുമ്പോള്‍, കേരളത്തിന്റെ പ്രതിപക്ഷം എന്താണെന്ന് ഈ നാട് ഒരിക്കല്‍ കൂടി അറിയും. ‘പ്രതിനായകന്‍’ എന്ന് നിങ്ങളില്‍ പലരും ഇപ്പോള്‍ വിളിച്ച് ആക്ഷേപിക്കുന്ന അതേ നാവു കൊണ്ട് തന്നെ നിങ്ങളെ ഈ പാര്‍ട്ടി തിരുത്തിക്കും.

കാരണം, ഈ നാടിന്റെയും നാട്ടുകാരുടെയും കാവലാളാകാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ശപഥം ചെയ്ത് അധികാരമേല്‍ക്കുന്നത് കസേര വലിച്ചിട്ട് അതിന്മേല്‍ കയറിയിരിക്കുമ്പോള്‍ അല്ല; പകരം, പിണറായി വിജയന്‍ എന്ന അയാളും അയാള്‍ നയിക്കുന്ന ഇടതുപക്ഷവും ഉത്തമ കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളുടെ മൂര്‍ച്ചയില്‍ എന്നോ തീര്‍ച്ചപ്പെടുത്തി എടുത്തതാണ് മണ്ണിനും മക്കള്‍ക്കും മതിപ്പോടെ ജീവനുള്ള നാള്‍ വരെ കാവല്‍ നില്‍ക്കും എന്നത് !

Scroll to Top