ഇരട്ട ഭൂചലനത്തില്‍ പകച്ച് വെനസ്വേല; 235 മൃതദേഹങ്ങള്‍ കണ്ടെത്തി, പതിനായിരത്തിലേറെ പേരെ കാണാനില്ല; ഹൃദയഭേദകം

വെനിസ്വേലയിലെ ഇരട്ട ഭൂചലനത്തില്‍ 235 മൃതദേഹങ്ങള്‍ കണ്ടെത്തി. 1,500 ലധികം പേര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. നിരവധി രാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അമേരിക്ക 150 മില്യണ്‍ ഡോളര്‍ സഹായം വാഗ്ദാനം ചെയ്തു.
കാരക്കസ്: വെനസ്വേലയെ ദുരന്തഭൂമിയാക്കിയ ഇരട്ട ഭൂചലനത്തില്‍ 235 മൃതദേഹങ്ങള്‍ കണ്ടെത്തി. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ 200ലധികം പേര്‍ കുടുങ്ങിക്കിടക്കുന്നു എന്നാണ് അധികൃതരുടെ നിഗമനം. 1,500ലധികം പേര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. പതിനായിരത്തിലേറെ പേരെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ബുധനാഴ്ച വൈകുന്നേരമാണ് മിനിറ്റുകളുടെ ഇടവേളയില്‍ 7.2 ഉം 7.5 ഉം രേഖപ്പെടുത്തിയ ഇരട്ട ഭൂചലനം വന്‍ നാശം വിതച്ചത്. ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനമാണ് വെനസ്വേല നേരിട്ടത്. 200ലേറെ ബഹുനില കെട്ടിടങ്ങള്‍ നിലംപതിച്ചുവെന്നാണ് ഇതുവരെയുള്ള കണക്കുകള്‍. കൂറ്റന്‍ ഹോട്ടലുകളടക്കം തകര്‍ന്നുകിടക്കുകയാണ്. മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിനു പകരം കെട്ടിടങ്ങള്‍ക്കുള്ളില്‍ ജീവനോടെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനാണ് ഊര്‍ജിത ശ്രമം നടക്കുന്നത്.

തലസ്ഥാനമായ കാരക്കസിന്റെ വടക്ക് സ്ഥിതിചെയ്യുന്ന തീരമേഖലയായ ലാ ഗൈറയിലാണ് ഏറ്റവും കൂടുതല്‍ നാശം ഉണ്ടായത്. ദുരന്തത്തില്‍ കേടുപാട് സംഭവിച്ച വിമാനത്താവളം അടച്ചതോടെ ഇവിടെ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി നേരിടുന്നുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് പരിക്കേറ്റ മനുഷ്യരെയും മൃഗങ്ങളെയും വലിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ ഹൃദയഭേദകമാണ്.

ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനം, സ്‌കൂളുകള്‍ക്ക് അവധി, വെനസ്വേലയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 164ആയി

ഒരു മിനിറ്റ് വ്യത്യാസത്തില്‍ ഇരട്ട ഭൂചലനം, വിറച്ച് വെനസ്വേല, കെട്ടിടങ്ങള്‍ തകര്‍ന്നു, വന്‍ നാശനഷ്ടം; സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു
രാജ്യത്തെ മുഴുവന്‍ രക്ഷാസംഘങ്ങളെയും ലാ ഗൈറയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് വെനസ്വേലന്‍ ഭരണകൂടം. ഭൂചലനത്തെ തുടര്‍ന്ന് വെനസ്വേലന്‍ ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തകര്‍ന്ന ആശുപത്രികള്‍ക്കും വീടുകള്‍ക്കും വേണ്ടി സര്‍ക്കാര്‍ 200 മില്യണ്‍ ഡോളറിന്റെ പുനര്‍നിര്‍മ്മാണ ഫണ്ട് സൃഷ്ടിക്കുന്നുണ്ടെന്ന് റോഡ്രിഗസ് അറിയിച്ചു.

മെക്‌സിക്കോ, ഖത്തര്‍, ബ്രസീല്‍, സ്‌പെയില്‍, പോര്‍ച്ചുഗല്‍, കാനഡ തുടങ്ങിയ വിദേശ രാജ്യങ്ങള്‍ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ സൈനിക ഉദ്യോഗസ്ഥര്‍, തെരച്ചിന് വേണ്ടിയുള്ള നായകള്‍, തെരച്ചില്‍ സംഘങ്ങള്‍, മെഡിക്കല്‍ സാമഗ്രികള്‍, വാട്ടര്‍ പ്യൂരിഫയറുകള്‍, വിമാനങ്ങള്‍, ഡ്രോണുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ലിയോ പതിനാലാമന്‍ മാര്‍പാപ്പ ആദ്യ സഹായമെന്ന നിലയില്‍ ഒരുലക്ഷം യൂറോ കൈമാറി. നിരവധി കപ്പലുകള്‍ അടിയന്തര സഹായ സാമഗ്രികളുമായി വെനസ്വേലയിലേക്ക് പുറപ്പെട്ടു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെനസ്വേലയ്‌ക്കെതിരെ തുടരുന്ന ഉപരോധം ഒക്ടോബര്‍ 23 വരെ യുഎസ് നീക്കി. കൂടാതെ, 150 മില്യണ്‍ ഡോളറിന്റെ സഹായവും അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ട്.

വെനസ്വേല വലിയ രാഷ്ട്രീയ അസ്ഥിരത നേരിടുന്നതിനിടെ ഭൂചലനം കൂടി സംഭവിക്കുന്നത്. കഴിഞ്ഞ ജനുവരി മുതല്‍ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയും ഭാര്യയും അമേരിക്കയുടെ കസ്റ്റഡിയിലാണ്. നിലവില്‍ അമേരിക്കന്‍ പിന്തുണയുള്ള ഭരണകൂടമാണ് വെനസ്വേലയിലുള്ളത്

Scroll to Top