ജൂലൈ 1 മുതല്‍ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുമായി റെയില്‍വേ

ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതടക്കം നിരവധി റെയില്‍വേ കുറ്റകൃത്യങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഉള്‍പ്പെടുത്താന്‍ കേന്ദ്രം

റെയില്‍വേ നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി മുതല്‍ കനത്ത പിഴ നല്‍കേണ്ടിവരും. ജൂണ്‍ 20 മുതല്‍ പ്രാബല്യത്തില്‍ വന്ന ജന്‍ വിശ്വാസ് ആക്ട്, 2026 പ്രകാരം റെയില്‍വേ ആക്ടിലെ സെക്ഷന്‍ 162 ന് കീഴിലെ കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴത്തുക 500ല്‍ നിന്ന് 2500 രൂപയായി ഉയര്‍ത്തി. ഇത് മാത്രമല്ല നിരവധി റെയില്‍വേ കുറ്റകൃത്യങ്ങള്‍ക്ക് ഉയര്‍ന്ന പിഴകള്‍ ഏര്‍പ്പെടുത്താനും കേന്ദ്രം നിര്‍ദ്ദേശിച്ചു.

ഈ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതായും 1989 ലെ റെയില്‍വേ നിയമത്തിലെ ഭേദഗതികള്‍ പ്രത്യേക വിജ്ഞാപനത്തിലൂടെ പ്രാബല്യത്തില്‍ വരുത്തുമെന്നും റെയില്‍വേ ബോര്‍ഡ് എല്ലാ സോണല്‍ റെയില്‍വേകളെയും അറിയിച്ചു. പുതുക്കിയ വ്യവസ്ഥകള്‍ ജൂലൈ 1 മുതല്‍ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ടിക്കറ്റില്ലാതെ യാത്ര ചെയ്താല്‍
പുതുക്കിയ സെക്ഷന്‍ 137 പ്രകാരം ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരോ ഉപയോഗിച്ച ടിക്കറ്റ് വീണ്ടും ഉപയോഗിക്കുന്നവരോ അധിക ചാര്‍ജുകള്‍ക്കൊപ്പം ബാധകമായ നിരക്കും നല്‍കേണ്ടിവരും. നിലവിലുള്ള 250 രൂപയില്‍നിന്ന് 500 രൂപയാണ് പുതുക്കിയ നിരക്ക്. വ്യക്തി പണം നല്‍കിയില്ലെങ്കില്‍ വിഷയം കോടതിയിലേക്ക് റഫര്‍ ചെയ്യുന്നതായിരിക്കും.

മറ്റൊരാളുടെ ടിക്കറ്റില്‍ യാത്ര ചെയ്താല്‍
മറ്റൊരാളുടെ ടിക്കറ്റില്‍ യാത്ര ചെയ്യുന്നതിനുള്ള പിഴയിലും മാറ്റങ്ങളുണ്ട്. ഇങ്ങനെ ചെയ്താല്‍ ടിക്കറ്റുകള്‍ കണ്ടുകെട്ടപ്പെടും. കൂടാതെ യാത്രക്കാരന്‍ യാത്രാ നിരക്കും അധിക ചാര്‍ജുകളും നല്‍കേണ്ടിവരും.
മറ്റ് കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴകള്‍
ട്രെയിനുകളിലും റെയില്‍വേ പരിസരങ്ങളിലും അനധികൃതമായി കച്ചവടം നടത്തുന്നതും ഭിക്ഷാടനം നടത്തുന്നതിനും 2,000 രൂപ പിഴയായി ഈടാക്കും. കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.

റെയില്‍വേ ബോഗികളിലും സ്റ്റേഷനുകളിലും യാചന നിരോധിച്ചുകൊണ്ടുള്ള ഭേദഗതികളും നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്. യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുക, അസഭ്യം പറയുക, റെയില്‍വേ സൗകര്യങ്ങളില്‍ ഇടപെടുകയോ സഹയാത്രികര്‍ക്ക് അസൗകര്യം സൃഷ്ടിക്കുകയോ ചെയ്താല്‍ 1,000 രൂപ പിഴ ചുമത്താം. മദ്യപിച്ച് കുഴപ്പമുണ്ടാക്കുന്നവരെ ട്രെയിനുകളില്‍ നിന്നും സ്റ്റേഷനുകളില്‍ നിന്നും പുറത്താക്കുകയും പിഴ ചുമത്തുകയും ചെയ്യാം.

സ്ത്രീകള്‍ക്കായി നീക്കിവച്ചിരിക്കുന്ന കോച്ചുകളിലോ സീറ്റുകളിലോ ബെര്‍ത്തുകളിലോ പുരുഷന്മാര്‍ ഇരിക്കുന്നത് കണ്ടെത്തിയാല്‍ 2,500 രൂപ പിഴ ചുമത്താനും നിര്‍ദ്ദിഷ്ട ഭേദഗതികള്‍ നിര്‍ദ്ദേശിക്കുന്നു. അത്തരം യാത്രക്കാരെ നീക്കം ചെയ്യാന്‍ റെയില്‍വേ ജീവനക്കാര്‍ക്ക് അധികാരം നല്‍കും. നിരോധിതമോ അപകടകരമോ ആയ വസ്തുക്കള്‍ ട്രെയിനുകളില്‍ കൊണ്ടുപോകുന്നതിന് കുറഞ്ഞത് 10,000 രൂപ പിഴ ഈടാക്കാം.

പാസഞ്ചര്‍ ഏരിയകളില്‍ അതിക്രമിച്ചു കയറിയാല്‍ 500 രൂപ പിഴ ഈടാക്കും. അതേസമയം അനധികൃത കച്ചവടക്കാര്‍, യാചകര്‍, മറ്റ് നിയമലംഘകര്‍ എന്നിവരെ അംഗീകൃത റെയില്‍വേ ജീവനക്കാര്‍ക്ക് നീക്കം ചെയ്യാന്‍ കഴിയും.

രാത്രിയിലും തിരക്കേറിയ സമയങ്ങളിലും ലേഡീസ് കോച്ചുകളില്‍ ആര്‍പിഎഫും ടിടിഇയും കര്‍ശന പരിശോധന നടത്തും. ദീര്‍ഘദൂര ട്രെയിനുകളില്‍ വനിതാ കോച്ചുകള്‍ക്ക് പ്രത്യേക മുന്‍ഗണന നല്‍കും. പുതിയ നിമത്തെക്കുറിച്ച് യാത്രക്കാരെ ബോധവത്കരിക്കുന്നതിനായി സ്റ്റേഷനുകളിലും ട്രെയിനുകളിലും പ്രത്യേക അറിയിപ്പുകള്‍ നല്‍കാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.

Scroll to Top