കല്ലങ്കൈ എ.എല്‍.പി സ്‌കൂള്‍;എന്‍.എച്ചിന് വേണ്ടി ഏറ്റെടുത്ത സ്ഥലത്തേക്ക് തള്ളി നില്‍ക്കുന്ന സ്‌കൂള്‍ കെട്ടിടം പൊളിച്ചു മാറ്റാന്‍ ജില്ല കളക്ടര്‍ നിര്‍ദ്ദേശം നല്‍കി

ആര്‍.ഡി.ഒ സ്ഥല പരിശോധന നടത്തി

ദേശീയപാത സര്‍വ്വീസ് റോഡില്‍ മണ്ണിടിച്ചില്‍ തുടരുന്ന കല്ലങ്കൈ എ.എല്‍.പി സ്‌കൂള്‍ കെട്ടിടത്തിന്റെ അപകട ഭീഷണിയുള്ള ഭാഗം ഉടന്‍ പൊളിച്ചു നിക്കാന്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍ദേശം നല്‍കി. അപകട ഭീഷണിയിലുള്ള കെട്ടിടം പൊളിച്ചു മാറ്റുന്നുവെന്ന് ഉറപ്പുവരുത്താന്‍ ആര്‍ഡിഒയ്ക്ക് കളക്ടര്‍ മേല്‍നോട്ട ചുമതല നല്‍കി. കളക്ടറിന് ലഭിച്ച പരാതി പരിഗണിച്ച് കാസര്‍കോട് ആര്‍.ഡി.ഒ
എം.എസ് വിജുകുമാര്‍ സ്ഥല പരിശോധന നടത്തി. ദേശീയപാത നിര്‍മ്മാണത്തിനായി എന്‍.എച്ചിന് വേണ്ടി ഏറ്റെടുത്ത സ്ഥലത്തേക്ക് തള്ളി നില്‍ക്കുന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ ഭാഗം ഏത് നിമിഷവും റോഡിലേക്ക് തകര്‍ന്നു വീഴാവുന്ന സ്ഥിതിയിലാണെന്ന് സ്ഥല സന്ദര്‍ശനത്തിന് ശേഷം ആര്‍.ഡി.ഒ അറിയിച്ചു. ഈ കെട്ടിടത്തില്‍ നിലവില്‍ ക്ലാസ്സുകള്‍ നടക്കുന്നില്ല. എന്നാല്‍ സമീപത്തെ മദ്രസയില്‍ പഠിക്കുന്ന 80 ഓളം കുട്ടികള്‍ ഈ റോഡിലൂടെയാണ് പോകുന്നത്. അതിനാല്‍ എത്രയും വേഗം ഈ ഭാഗം പൊളിച്ചുമാറ്റേണ്ടതുണ്ടെന്നും ആര്‍.ഡി.ഒ റിപ്പോര്‍ട്ട് ചെയ്തു. ഈ കെട്ടിടത്തിന് ഗ്രാമ പഞ്ചായത്ത് ഈ വര്‍ഷവും ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് അറിയിച്ചു. ഗ്രാമപഞ്ചായത്ത് ഉടന്‍ ഫിറ്റ്‌നസ് പിന്‍വലിക്കാന്‍ ആര്‍.ഡി.ഒ നിര്‍ദ്ദേശം നല്‍കി. പൊന്നും വിലയ്‌ക്കെടുത്ത് നഷ്ടപരിഹാരം നല്‍കിയ കെട്ടിട ഭാഗം മാനേജര്‍ പൊളിച്ചു മാറ്റാന്‍ തയ്യാറാകുന്നില്ലെങ്കില്‍ എന്‍.എച്ച്.എ.ഐയ്ക്കു വേണ്ടി പൊളിച്ചുമാറ്റാന്‍ യു.എല്‍.സി.സി.എല്‍ പ്രതിനിധിയ്ക്ക് നിര്‍ദ്ദേശം നല്‍കി. സ്ഥല പരിശോധനയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ അബ്ദുല്ലകുഞ്ഞി, വൈസ് പ്രസിഡന്റ് അര്‍ഫാന നജീബ്
കുഡ്ലു വില്ലേജ് ഓഫീസര്‍ സത്യപാല, യു.എല്‍.സി.സി.എല്‍, എന്‍.എച്ച്.എ പ്രതിനിധികള്‍ ഒപ്പമുണ്ടായിരുന്നു.

Scroll to Top