ഇറാനെ അതൃപ്തി അറിയിച്ച് ഇന്ത്യ, നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി വിദേശകാര്യമന്ത്രാലയം, ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം


ടാങ്കറുകള്‍ക്ക് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു.
ദില്ലി : ഹോര്‍മുസില്‍ യുഎഇ ടാങ്കറുകളിലേക്ക് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇറാനെ അതൃപ്തി അറിയിച്ച് ഇന്ത്യ. ഇറാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തിയാണ് വിദേശകാര്യ മന്ത്രാലയം അതൃപ്തി അറിയിച്ചത്. ദില്ലിയിലെ ഇറാന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ മുഹമ്മദ് ജവാദ് ഹൊസൈനിയെ നേരിട്ട് വിളിച്ചുവരുത്തിയാണ് രാജ്യത്തിന്റെ ആശങ്ക അറിയിച്ചത്.

ടെഹ്റാനെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ പുതിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് യുഎഇക്ക് നേരെ ആക്രമണമുണ്ടായത്. യുഎഇയുടെ രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരെയാണ് ഇറാന്‍ ക്രൂയിസ് മിസൈല്‍ ആക്രമണം നടത്തിയത്. മൊംബാസ, അല്‍ ബഹിയ എന്നീ യുഎഇ ദേശീയ ടാങ്കറുകള്‍ ഒമാന്റെ സമുദ്രാതിര്‍ത്തിയിലുള്ള ഹോര്‍മുസ് കടലിടുക്കിന്റെ തെക്കന്‍ കപ്പല്‍പ്പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് ഇറാന്‍ ക്രൂയിസ് മിസൈലുകള്‍ പതിച്ചത്. മേഖലയിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും, ഇന്ത്യന്‍ നാവികരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇറാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു

Scroll to Top