2026 ജൂണിലെ സംഭവത്തിന് ശേഷവും സംഭാവനകളില്‍ കുറവുണ്ടായിട്ടില്ലെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പ്രതിമാസ ഹുണ്ടി കളക്ഷന്‍ ശരാശരി 5 കോടി രൂപയായി തന്നെ തുടരുന്നു
അയോധ്യ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റില്‍ വന്‍തോതിലുള്ള സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. അയോധ്യ രാമക്ഷേത്ര സംഭാവനയുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ക്കിടയില്‍ കാര്യങ്ങള്‍ വ്യക്തമാക്കി സംസാരിച്ച ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, പൊതുജനങ്ങളുടെ സ്വമേധയാ ഉള്ള സംഭാവനകളിലൂടെ സമാഹരിച്ച 3300 കോടി രൂപയും ‘M/s വി ശങ്കര്‍ അയ്യര്‍ ആന്റ് കോ’ എന്ന സ്വതന്ത്ര ബാഹ്യ ഓഡിറ്റര്‍മാര്‍ വിശദമായി ഓഡിറ്റ് ചെയ്ത് കൃത്യമായ കണക്കുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ചു.
ക്ഷേത്ര നിര്‍മ്മാണത്തിനായുള്ള 1,800 കോടി രൂപയും ഭൂമി ഏറ്റെടുക്കലിനായുള്ള 400 കോടി രൂപയും ഉള്‍പ്പെടെയുള്ള ട്രസ്റ്റിന്റെ പ്രധാന ചെലവുകള്‍ പൂര്‍ണ്ണമായും കടുത്ത സാമ്പത്തിക-ബാങ്കിംഗ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടപ്പാക്കിയിട്ടുള്ളത്; ഇതിലൊന്നിലും പണമായി ഇടപാടുകള്‍ നടന്നിട്ടില്ലെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.
ഔദ്യോഗിക വൃത്തങ്ങള്‍ പങ്കുവെച്ച പ്രധാന വിവരങ്ങള്‍
എസ്ഐടി നടപടിയും ഉടനടിയുള്ള അറസ്റ്റും: മെഷീന്‍ വഴി എണ്ണുന്നതിന് മുന്‍പ് കൈകൊണ്ട് പണം വേര്‍തിരിക്കുന്നതിനിടെ നടന്ന ഒറ്റപ്പെട്ട മോഷണ സംഭവവുമായി മാത്രമാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് ബന്ധമുള്ളത്. എസ്ബിഐ കരാര്‍ നല്‍കിയ ‘സൈനിക് സെക്യൂരിറ്റി സര്‍വീസസ്’ ഏജന്‍സി ജോലിക്ക് വെച്ച ആറ് പുറത്തുനിന്നുള്ള ജീവനക്കാരെ സിസിടിവി ദൃശ്യങ്ങള്‍ വഴി തിരിച്ചറിയുകയും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതികള്‍ക്ക് ആര്‍ക്കും തന്നെ ക്ഷേത്ര ഭരണസമിതിയുമായി യാതൊരുവിധ ബന്ധവുമില്ല.




