സാമ്പത്തിക ബാധ്യത തന്നെയാണ് വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തില്‍ കലാശിച്ചതെന്ന നിഗമനത്തില്‍ തന്നെയാണ് അന്വേഷണസംഘം. പ്രതി അഫാനും മാതാവിനും സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നാണ് മൊഴി. മാതാവ് ഷെമി മരിച്ചെന്ന് കരുതിയാണ് അഫാന്‍ ബാക്കി ഉള്ള കുടുംബാംഗങ്ങളെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തിയതെന്ന് അന്വേഷണ സംഘം. കൊലപാതകദിവസം രാവിലെയും 2,000 രൂപ വേണമെന്ന അഫാന്റെ ആവശ്യമാണ് തര്‍ക്കത്തിലും ആക്രമണത്തിലും കലാശിച്ചത്. കൊലപാതകത്തിന്റെ തലേദിവസം പണം ആവശ്യപ്പെട്ട് വീട്ടില്‍ തര്‍ക്കങ്ങള്‍ ഉണ്ടായെന്നും അന്വേഷണസംഘം വ്യക്തമാക്കി.
ഷെമിയെ ഷാള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കിയും തല ചുമരില്‍ ഇടിച്ച് രക്തം വാര്‍ന്ന് ഉമ്മ മരിച്ചെന്ന് കരുതിയാണ് മറ്റുള്ളവരെയും കൊലപ്പെടുത്താന്‍ അഫാന്‍ ഒരുങ്ങിയത്. പെട്ടെന്ന് മരണം ഉറപ്പുവരുത്താന്‍ ആകുമെന്ന തോന്നലിലാണ് ചുറ്റികയെന്ന ആയുധത്തിലേക്ക് പ്രതി എത്തിയത് എന്നുള്ള നിഗമനത്തിലും പൊലീസ് എത്തി ചേര്‍ന്നിട്ടുണ്ട്. വെഞ്ഞാറമൂടിനടുത്തുള്ള ഒരു കടയില്‍ നിന്നായിരുന്നു പ്രതി ചുറ്റിക വാങ്ങിയിരുന്നത്. ബാക്കി 4 പേരെയും പ്രതി കൊലപ്പെടുത്തിയത് ഈ ചുറ്റിക ഉപയോഗിച്ചായിരുന്നു. ഒറ്റയടിക്ക് തന്നെ ജീവന്‍ എടുക്കുക എന്ന ചിന്തയാകും ആയുധം ചുറ്റികയാക്കാന്‍ പ്രതിയെ പ്രേരിപ്പിച്ചത്.
അഫാന്റെ മൊബൈല്‍ ഫോണ്‍ ഇതുവരെയും വിശദമായി പരിശോധിച്ചിട്ടില്ല. പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയത്. ഗൂഗിള്‍ ഹിസ്റ്ററി ഡിലീറ്റ് ചെയ്ത നിലയിലാണ്. കസ്റ്റഡിയില്‍ വാങ്ങിയശേഷമേ കാര്യങ്ങള്‍ക്ക് വ്യക്തത വരുകയുള്ളൂവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. നിലവില്‍ തിരുവനന്തപുരത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് പ്രതിയുള്ളത്. ഇന്ന് കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ കോടതിയില്‍ പൊലീസ് നല്‍കും അങ്ങിനെയാണെങ്കില്‍ നാളെ പ്രതിയുമായി തെളിവെടുപ്പ് നടത്താന്‍ ഒരുങ്ങുകയാണ് അന്വേഷണസംഘം. വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമേ എങ്ങിനെയാണ് ഇത്രയും കടബാധ്യത വന്നതെന്നുള്ള കാര്യത്തില്‍ പൂര്‍ണ്ണമായും ഒരു വ്യക്തത വരികയുള്ളൂ.