പരീക്ഷാ അട്ടിമറി; രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്,800 നഗരങ്ങളിലേക്ക് ‘ഛാത്രോം കി ഗൂഞ്ച്’ വ്യാപിപ്പിക്കും

പരീക്ഷാ അട്ടിമറികള്‍ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി കോണ്‍ഗ്രസ്. ”ഛാത്രോം കി ഗൂഞ്ച്” (Chhatron Ki Goonj) പ്രചാരണം രാജ്യത്തുടനീളമുള്ള 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ തീരുമാനമായി. ?പ്രധാന നഗരങ്ങളില്‍ രാഹുല്‍ ഗാന്ധി നേരിട്ട് പങ്കെടുക്കും.
സംസ്ഥാന നേതാക്കള്‍ അതത് സംസ്ഥാനങ്ങളിലും മണ്ഡലങ്ങളിലും പ്രചാരണത്തിന് നേതൃത്വം നല്‍കും.

തങ്ങളുടെ സംസ്ഥാനങ്ങള്‍ക്കായി വിദ്യാഭ്യാസ പരിഷ്‌കരണത്തിനുള്ള കൃത്യമായ പദ്ധതി തയ്യാറാക്കുന്നതിനായി, വിദ്യാഭ്യാസ വിദഗ്ധര്‍, വിദ്യാര്‍ഥി സംഘടനകള്‍, മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങള്‍ എന്നിവരുമായി ഒരു മാസം നീണ്ടുനില്‍ക്കുന്ന ചര്‍ച്ചകള്‍ നടത്താന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിലെയും (തെലങ്കാന, കേരളം, കര്‍ണാടക, ഹിമാചല്‍ പ്രദേശ്) മുഖ്യമന്ത്രിമാര്‍ക്ക് CWC നിര്‍ദേശം നല്‍കി. തങ്ങളുടെ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ-പരീക്ഷാ സംവിധാനങ്ങളില്‍ വരുത്തേണ്ട പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് അടുത്ത ഒരു മാസത്തിനുള്ളില്‍ കോണ്‍ഗ്രസ് അധ്യക്ഷന് സമര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നാല് മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാലാം ഘട്ടം 22-ന് പൂനെയില്‍ വെച്ച് നടക്കും.

ചോദ്യപേപ്പര്‍ ചോര്‍ച്ചയാണ് ചര്‍ച്ചയില്‍ പ്രധാന വിഷയമായത്. വിദ്യാഭ്യാസ-പരീക്ഷാ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും പ്രതിരോധത്തിലാണുള്ളത്. വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും യോഗത്തില്‍ വ്യക്തമാക്കി. വന്ദേമാതരത്തില്‍ കോണ്‍ഗ്രസ് നിലപാടില്‍ മാറ്റമില്ല. പാര്‍ട്ടി ആസ്ഥാനത്തുണ്ടായത് ആശയവിനിമയത്തിലെ പാളിച്ചയായിരുന്നു. വന്ദേമാതരം ആദ്യ രണ്ട് ചരണം പാടിയാല്‍ മതിയെന്ന മുന്‍ നയം തുടരാനാണ് കോണ്‍ഗ്രസ് തീരുമാനം. വിഷയം ചര്‍ച്ചയായത് സ്വാതന്ത്ര്യ ദിനത്തില്‍ എഐസിസി ആസ്ഥാനത്ത് ദേശീയ ഗീതം മുഴുവന്‍ ആലപിച്ചത് വിവാദമായതോടെ.

Scroll to Top