എസ്‌ഐടി റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുണ്ട്; സസ്പെന്‍ഷന്‍ റദ്ദ് ചെയ്യണമെന്ന എംആര്‍ അജിത്കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍

സസ്പെന്‍ഷന്‍ റദ്ദ് ചെയ്യണമെന്ന എംആര്‍ അജിത്കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍. എസ്‌ഐടി റിപ്പോര്‍ട്ടിലെ ഗുരുതര കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍ എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം
തിരുവനന്തപുരം: സസ്പെന്‍ഷന്‍ റദ്ദ് ചെയ്യണമെന്ന എംആര്‍ അജിത്കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍. എസ്‌ഐടി റിപ്പോര്‍ട്ടിലെ ഗുരുതര കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍ എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. സസ്‌പെന്‍ഷനില്‍ ഒപ്പ് വെക്കാന്‍ ചീഫ് സെക്രട്ടറിക്ക് അധികാരമുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു. മുഖ്യമന്ത്രി ഒപ്പ് വെച്ചില്ലെന്ന അജിത്കുമാറിന്റെ വാദവും സര്‍ക്കാര്‍ തള്ളുകയായിരുന്നു.

സസ്‌പെന്‍ഷന്‍ നടപടിക്ക് പിന്നില്‍ ദുരുദേശമെന്ന അജിത്കുമാറിന്റെ വാദത്തിന് തെളിവില്ലെന്നും പ്രൊമോഷന്‍ തടയാനാനാണ് സസ്പെന്‍ഷന്‍ എന്ന വാദവും അടിസ്ഥാന രഹിതമാണെന്നും സര്‍ക്കാര്‍ വാദിച്ചു. ചട്ടങ്ങള്‍ പാലിച്ചാണ് നടപടി എടുത്തത്. സസ്‌പെന്‍ഷന്‍ ഉത്തരവിന് മുന്‍പ് എഡിജിപിയോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ വിശദീകരണം തൃപ്തികരമായിരുന്നില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ കേസില്‍ എഡിജിപി ഇടപ്പെട്ട് ചിലരുടെ മൊഴി മാറ്റി. ഇതിന് തെളിവ് ലഭിച്ചു എന്ന് എസ്‌ഐടി റിപ്പോര്‍ട്ടില്‍ ഉണ്ട്. രാഷ്ട്രീയ പ്രേരിതമെന്ന ആരോപണവും നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. എഡിജിപിയുടെ ഹര്‍ജി തള്ളണമെന്നും വാദിച്ച സര്‍ക്കാര്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റിവില്‍ സത്യവാങ്മൂലം നല്‍കി. ഹര്‍ജി അടുത്തമാസം 3ന് പരിഗണിക്കും.

Scroll to Top