ഇക്കഴിഞ്ഞ ഫുട്ബോള്‍ ലോകകപ്പ് ഫൈനലിനു ശേഷമുണ്ടായ അക്രമസംഭവങ്ങളിലും സെമി ഫൈനലിലെ ബാനര്‍ വിവാദത്തിലും ഫിഫയുടെ കടുത്ത നടപടി. അര്‍ജന്റീന മിഡ്ഫീല്‍ഡര്‍ ലിയാന്‍ഡ്രോ പാരെഡെസിന് 10 മത്സരങ്ങളില്‍ വിലക്കും 90,000 യു.എസ് ഡോളര്‍ (86 ലക്ഷം രൂപ) പിഴയും ഫിഫയുടെ ഡിസിപ്ലിനറി കമ്മിറ്റി ചുമത്തി.
ജൂലൈ 19-ന് ന്യൂയോര്‍ക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ സ്പെയിനോട് 1-0 ന് തോറ്റതിന് പിന്നാലെ കളിക്കാര്‍ തമ്മില്‍ നടന്ന കൈയങ്കാളിയെ തുടര്‍ന്നാണ് ഈ നടപടി. നഹുവല്‍ മൊളീന, തിയാഗോ അല്‍മാഡ എന്നിവര്‍ക്കും പിഴയും വിലക്കുമുണ്ട്. മൊളിനയ്ക്ക് 7 മത്സരങ്ങളില്‍ വിലക്കും 90,000 (86 ലക്ഷം രൂപ) ഡോളര്‍ പിഴയും ചുമത്തി. തിയാഗോ അല്‍മാഡയ്ക്ക് 1 മത്സരത്തില്‍ വിലക്കും 28 ലക്ഷം രൂപ പിഴയും ചുമത്തി. അര്‍ജന്റീനയുടെ സഹ പരിശീലകന്‍ റോബര്‍ട്ടോ അയാളയ്ക്കും ശിക്ഷയുണ്ട്. 3 മത്സരങ്ങളില്‍ വിലക്കും 30,000 ഡോളര്‍ (28 ലക്ഷം രൂപ) പിഴയുമാണ് ചുമത്തിയത്. അക്രമ സംഭവത്തില്‍ ഉള്‍പ്പെട്ട സ്പാനിഷ് താരം ഗാവിക്കും ശിക്ഷ വിധിച്ചു. കൈയങ്കാളിയില്‍ പങ്കാളിയായതിന് 1 മത്സരത്തില്‍ വിലക്കും 30,000 ഡോളര്‍ (28 ലക്ഷം രൂപ) പിഴയുമാണ് ഫിഫ ചുമത്തിയത്.
അതേസമയം, ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ ജയത്തിന് ശേഷം ‘ലാസ് മാല്‍വിനാസ് സോണ്‍ അര്‍ജന്റീനാസ്’ (‘ഫോക്ക്‌ലാന്‍ഡ് ദ്വീപുകള്‍ അര്‍ജന്റീനയുടേതാണ്’) എന്നെഴുതിയ ബാനര്‍ പ്രദര്‍ശിപ്പിച്ചതിനും, ആരാധകരുടെ വിവേചനപരമായ പെരുമാറ്റങ്ങള്‍ക്കും എ.എഫ്.എയ്ക്ക് 3,21,000 യു.എസ് ഡോളര്‍ (മൂന്നുകോടി രൂപ) പിഴ ചുമത്തി. ഇതിനുപുറമെ, അര്‍ജന്റീനയുടെ അടുത്ത ഹോം മത്സരം സ്റ്റേഡിയത്തിന്റെ 50 ശതമാനം ശേഷിയില്‍ മാത്രമേ കാണികളെ പ്രവേശിപ്പിച്ച് നടത്താവൂ എന്നും ഫിഫ നിര്‍ദ്ദേശിച്ചിട്ടുണ്ട്.




