‘രാജ്യത്തെ യുവതയെ സര്‍ക്കാര്‍ വഞ്ചിച്ചു’; ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി

ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കാന്‍ സിജെപി. സെപ്റ്റംബര്‍ 5-ന് ഇന്ത്യാ ഗേറ്റില്‍ നിന്ന് ഡല്‍ഹി പൊലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി.സിജെപി പ്രവര്‍ത്തകസമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ജൂലൈ 25-ന് നല്‍കിയ ഉറപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ പാലിച്ചില്ലെന്ന് സി.ജെ.പി. പൊലീസ് അതിക്രമത്തില്‍ പരുക്കേറ്റവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും. രാജ്യത്തെ യുവതലമുറയോട് സര്‍ക്കാര്‍ വഞ്ചന കാണിച്ചെന്ന് സി.ജെ.പി ദേശീയ വര്‍ക്കിംഗ് കമ്മിറ്റി വ്യക്തമാക്കി. പ്രതിഷേധം സമാധാനപരമായിരിക്കും.

നീറ്റ് ഇരകളുടെ കുടുംബങ്ങള്‍ സമരത്തില്‍ പങ്കെടുക്കും. ജൂലൈയിലെ സമരത്തില്‍ പൊലീസിന്റെ മര്‍ദ്ദനത്തിന് ഇരയായവരുടെ ബന്ധുക്കളും എത്തും. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് നേതാക്കള്‍ പറഞ്ഞു.ഇന്ത്യാ ഗേറ്റില്‍ നിന്നാണ് സെപ്തംബര്‍ അഞ്ചിന് മാര്‍ച്ച് ആരംഭിക്കുക. നേരത്തെ സമരം നിര്‍ത്തുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടാത്തതാണ് സിജെപി വീണ്ടും സമരത്തിലേക്ക് കടക്കാന്‍ കാരണം.

പൊലീസ് കേസുകള്‍ പിന്‍വലിച്ചില്ലെന്ന് മാത്രമല്ല, നീറ്റ് കാരണം മരിച്ചവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നും നേതാക്കള്‍ പറയുന്നു.പൊലീസ് ആസ്ഥാനത്തേക്കുള്ള മാര്‍ച്ച് സമാധാനപരമായിരിക്കും എന്നാണ് സിജെപി നേതാക്കള്‍ അറിയിച്ചത്. സര്‍ക്കാരിന്റെ വിദ്യഭ്യാസ നയങ്ങളുടെ ഇരകളുടെ കുടുംബങ്ങളാണ് സമരം നയിക്കുക എന്നതാണ് എടുത്തു പറയേണ്ടത്. ജൂലൈയിലെ സമരം പിന്‍വലിക്കുമ്പോള്‍ കേസുകള്‍ ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.

മരിച്ച വിദ്യാര്‍ഥികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും പറഞ്ഞിരുന്നു. ഇതൊന്നും പാലിക്കപ്പെട്ടില്ല.അതേസമയം, രാജ്യത്തെ സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്തണം എന്ന് സിജെപി സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേന്ദ്രമന്ത്രിമാരുടെ വീടുകള്‍ മോടി പിടിപ്പിക്കുന്നതിന് മാത്രം 92 കോടി രൂപയാണ് ചെലവാക്കിയത്. പണപ്പെരുപ്പവും തൊഴിലില്ലായ്മയും ശക്തമായിരിക്കെ സര്‍ക്കാര്‍ അനാവശ്യമായ ചെലവുണ്ടാക്കുകയാണെന്ന് കോണ്‍ഗ്രസും എഎപിയും കുറ്റപ്പെടുത്തി.

Scroll to Top