ബെംഗളൂരുവില്‍ വീടിന് പുറത്ത് റോഡില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് വാര്‍ഷിക ഫീസ്; 25,000 രൂപ വരെ ഈടാക്കാന്‍ നിര്‍ദേശം; എതിര്‍പ്പുമായി മന്ത്രി

ബെംഗളൂരു: നഗരത്തില്‍ വീടുകള്‍ക്ക് പുറത്ത് പൊതുറോഡുകളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവരില്‍നിന്ന് വാര്‍ഷിക ഫീസ് ഈടാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ എതിര്‍പ്പുമായി മന്ത്രി. കര്‍ണാടകയിലെ കോണ്‍ഗ്രസ് മന്ത്രി രാമലിംഗ റെഡ്ഡിയാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പുതിയ നീക്കത്തിനെതിരേ രം?ഗത്തെത്തിയത്. വാര്‍ഷിക ഫീസ് ഏര്‍പ്പെടുത്താനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് കത്തും നല്‍കി.

ബെംഗളൂരുവിലെ റെസിഡന്‍ഷ്യല്‍ മേഖലകളിലെ പൊതുറോഡുകളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവരില്‍നിന്ന് ഫീസ് ഈടാക്കാനാണ് സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. ഇതനുസരിച്ച് വാര്‍ഷിക റെസിഡന്‍ഷ്യല്‍ പാര്‍ക്കിങ് പെര്‍മിറ്റ് ഫീസ് എന്ന പേരില്‍ ഒരുവര്‍ഷം 25,000 രൂപ വരെ ഈടാക്കാനായിരുന്നു നിര്‍ദേശം. ഹാച്ച് ബാക്ക് കാറുകള്‍ക്ക് ഒരുവര്‍ഷം 15,000 രൂപയും സെഡാനുകള്‍ക്ക് ഒരുവര്‍ഷം 20,000 രൂപയും എസ്.യു.വികള്‍ക്ക് ഒരുവര്‍ഷം 25,000 രൂപയും പാര്‍ക്കിങ് ഫീസായി ഈടാക്കണമെന്നും നിര്‍ദേശമുണ്ടായി. നഗരത്തിലെ അനധികൃത പാര്‍ക്കിങ്ങും റോഡുകള്‍ കൈയേറി ദീര്‍ഘനാളത്തേക്ക് പലരും വാഹനം നിര്‍ത്തിയിടുന്നതും തടയാനായിരുന്നു ഈ നീക്കം. ഇതിലൂടെ ഗതാഗതക്കുരുക്ക് കുറയ്ക്കാനാകുമെന്നും പറഞ്ഞിരുന്നു.

അതേസമയം, പാര്‍ക്കിങ് ഫീസ് ഈടാക്കാനുള്ള പുതിയ നിര്‍ദേശം നഗരത്തില്‍ താമസിക്കുന്ന മധ്യവര്‍ഗ കുടുംബങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് മന്ത്രി രാമലിംഗ റെഡ്ഡിയുടെ അഭിപ്രായം. നഗരത്തിലെ പാര്‍ക്കിങ് സംബന്ധിച്ച പ്രശ്‌നങ്ങളും ഗതാഗതക്കുരുക്കും കുറയ്ക്കാന്‍ അനധികൃത പാര്‍ക്കിങ് നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. എന്നാല്‍, ഇതിനായി വാര്‍ഷിക ഫീസ് ഏര്‍പ്പെടുത്താനുള്ള നീക്കം മധ്യവര്‍ഗക്കാരെയും സാധാരണക്കാരെയും ബാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

നഗരത്തിലെ പഴയ കെട്ടിടങ്ങളില്‍ താമസിക്കുന്നവരാണ് കെട്ടിടത്തിന് മുന്നിലെ റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇവര്‍ക്കൊന്നും പഴയ കെട്ടിടങ്ങളില്‍ പാര്‍ക്കിങ്ങിന് സൗകര്യമില്ല. അത്യാവശ്യം പുരയിടവും കൂടുതല്‍ സ്ഥലവുമുള്ള വീട്ടുകാര്‍ക്ക് സ്വന്തം സ്ഥലങ്ങളില്‍ തന്നെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. എന്നാല്‍, നഗരത്തില്‍ മിക്ക മധ്യവര്‍ഗ കുടുംബങ്ങളും താമസിക്കുന്നത് അപ്പാര്‍ട്ട്‌മെന്റുകളിലും പഴയ കെട്ടിടങ്ങളിലുമാണ്. ഇവിടങ്ങളില്‍ പാര്‍ക്കിങ് സൗകര്യം പരിമിതമാണ്. ഇവരില്‍നിന്ന് വാര്‍ഷിക പാര്‍ക്കിങ് ഫീസ് കൂടി ഈടാക്കുന്നത് കുടുംബങ്ങള്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ നിര്‍ദേശം നടപ്പിലാക്കുമ്പോള്‍ താമസസ്ഥലത്ത് പാര്‍ക്കിങ് സൗകര്യമില്ലാത്തവരെ അതില്‍നിന്ന് ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വാര്‍ഷിക ഫീസ് നടപ്പിലാക്കുംമുന്‍പ് ബെംഗളൂരുവിലെ ജനപ്രതിനിധികളുമായും റെസിഡന്‍സ് അസോസിയേഷനുകളുമായും ചര്‍ച്ച നടത്തണമെന്നും അതിനുശേഷം മാത്രമേ ഇത് നടപ്പിലാക്കാവൂ എന്നും മന്ത്രി ആവശ്യപ്പെട്ട

Scroll to Top