‘പണം എണ്ണലിന് സാങ്കേതിവിദ്യ ഉപയോഗിക്കും’; അയോധ്യ സംഭാവന കൊള്ളയ്ക്ക് പിന്നാലെ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി ക്ഷേത്ര ട്രസ്റ്റ്

അയോധ്യ: സംഭാവന കൊള്ളയ്ക്ക് പിന്നാലെ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി ക്ഷേത്ര ട്രസ്റ്റ്. പണം എണ്ണലിന് സാങ്കേതിവിദ്യ ഉപയോഗിക്കാനാണ് തീരുമാനം. മനുഷ്യ ഇടപെടല്‍ കുറച്ച് സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. സംവിധാനം നടപ്പിലാക്കുന്നതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, രണ്ട് ബാങ്കുകള്‍ എന്നിവ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്തു വരുന്നു.

അയോധ്യയിലെ രാമ ക്ഷേത്രത്തിലെ സംഭാവനകൊള്ളയ്ക്ക് പിന്നാലെ ക്ഷേത്ര ട്രസ്റ്റില്‍ വന്‍ അഴിച്ചുപണി നടന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്. മൂന്ന് പുതിയ ട്രസ്റ്റ് അംഗങ്ങളെ നിയമിച്ചതിന് പിന്നാലെ ആദ്യമായി സിഇഒ തസ്തിക കൂടി സൃഷ്ടിച്ചിരുന്നു. രാമക്ഷേത്രത്തിന്റെ ഭരണസംവിധാനവും സാമ്പത്തിക ഉത്തരവാദിത്വവും കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ രൂപീകരിച്ച ഈ തസ്തികയിലേക്ക് നിയമിച്ചത് വിരമിച്ച എയര്‍ മാര്‍ഷല്‍ ജീതേന്ദ്ര മിശ്രയെയാണ്.

എന്നാല്‍, ഈ നിയമനത്തിലാണ് വിമര്‍ശനമുന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തിയത്. ആരോപണ വിധേയനായ മുന്‍ നിര്‍മ്മാണ സമിതി അധ്യക്ഷന്‍ നൃപേന്ദ്ര മിശ്ര മാറിയപ്പോള്‍ പകരം വന്ന മറ്റൊരു മിശ്രയായ പുതിയ സിഇഒ സംഭാവന കൊള്ളയില്‍ നടപടിയെടുക്കുമോ എന്നതാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ചോദ്യം. സിഇഒ നിയമനം നടത്തിയത് ട്രസ്റ്റ് എന്ന് പറയുമ്പോഴും പിന്നില്‍ ബിജെപി എന്നാണ് അഖിലേഷ് യാദവിന്റെ ആരോപണം.

അതിനിടെ, അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ നിര്‍ണായക യോഗം ആരംഭിച്ചു. പുതിയ സിഇഒയെ തിരഞ്ഞെടുത്ത ശേഷമുള്ള ആദ്യ യോഗമാണ് നടക്കുന്നത്. പുതിയ സിഇഒ ജിതേന്ദ്ര മിശ്രയും ട്രസ്റ്റ് അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഭരണ, സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നത് അടക്കം യോഗത്തില്‍ ചര്‍ച്ചയാകും.

Scroll to Top