ശബരിമല സ്വര്‍ണക്കൊള്ള കേസ്: അന്തിമ റിപ്പോര്‍ട്ട് ഈ മാസം 25ന് മുന്‍പ് സമര്‍പ്പിക്കും; അന്വേഷണ പുരോഗതിയില്‍ കോടതിക്ക് തൃപ്തി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്തിമ റിപ്പോര്‍ട്ട് ഈ മാസം 25ന് മുന്‍പ് സമര്‍പ്പിക്കുമെന്ന് എസ്ഐടി. അന്വേഷണ പുരോഗതിയും ഹൈകോടതി ദേവസ്വം ബെഞ്ച് തൃപ്തി രേഖപ്പെടുത്തി.

എസ്ഐടി തലവന്‍ എസ് പി എസ് ശശിധരന്‍ നേരിട്ട് ഹാജരായാണ് അന്വേഷണം പുരോഗതി റിപ്പോര്‍ട്ട് ഹൈകോടതിയില്‍ സമര്‍പ്പിച്ചത്. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാലതാമസം ഉണ്ടാകരുതെന്ന് കോടതി നിര്‍ദേശിച്ചു. കട്ടിളപ്പാളി കേസില്‍ അന്വേഷണം പൂര്‍ത്തിയായി. ദ്വാരപാലക ശില്‍പ കേസിലെ അന്വേഷണം അവസാനഘട്ടത്തിലാണ്. ശാസ്ത്രിയ പരിശോധന ഫലം കൂടി ചേര്‍ത്ത് അന്തിമ റിപ്പോര്‍ട്ട് ഇ മാസം അവസാനത്തോടെ വിചാരണ കോടതിയില്‍ സമര്‍പ്പിക്കാമെന്ന് എസ്ഐടി കോടതിയെ അറിയിക്കുകയായിരുന്നു. എസ്ഐടി അന്വേഷണം ആരംഭിച്ചിട്ട് 11 മാസം പിന്നിട്ടു.

അതേസമയം, 2025ല്‍ ദ്വാരപ്പാലക ശില്‍പം കോടതി അനുമതിയില്ലാതെ ചെന്നൈയില്‍ കൊണ്ടുപോയ കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രാശാന്തിന് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യാവസ്ഥ പരിഗണിച്ചാണ് ജാമ്യം. പ്രശാന്ത് ജയില്‍ മോചിതനാകുന്നത് അറസ്റ്റിലായി 43 ദിവസത്തിന് ശേഷമാണ്. 2019ലെ സ്വര്‍ണക്കൊള്ള മറച്ചുവെക്കാന്‍ 2025ല്‍ പി എസ് പ്രശാന്തിന്റെ നേതൃത്വത്തില്‍ ബോധപൂര്‍മായ ശ്രമം നടന്നു എന്നാണ് എസ്ഐടി കേസ്.

Scroll to Top