പശ്ചിമേഷ്യ വീണ്ടും യുദ്ധക്കളം;ഇറാന്റെ അഞ്ച് എണ്ണക്കപ്പലുകള്‍ തകര്‍ത്ത് അമേരിക്ക

ഇറാന്റെ അഞ്ച് എണ്ണക്കപ്പലുകള്‍ തകര്‍ത്തതായി അമേരിക്ക. ഒമാന്‍ ഉള്‍ക്കടലില്‍ നാല് എണ്ണക്കപ്പലുകളും ഖാര്‍ഗ് ദ്വീപില്‍ ഒരു എണ്ണക്കപ്പലുമാണ് തകര്‍ത്തത്. ഇറാന്‍ അമേരിക്കയുടെ പടക്കപ്പല്‍ ആക്രമിച്ചതിനുള്ള പ്രതികാര നടപടിയാണ് ആക്രമണമെന്ന് യു എസ് സെന്‍ട്രല്‍ കമാന്‍ഡ്. ജോര്‍ദാനിലെ അമേരിക്കയുടെ സൈനിക താവളത്തിലേക്ക് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് പ്രത്യാക്രമണം നടത്തി. കുവൈറ്റ്, ബഹ്‌റൈന്‍ തുറമുഖങ്ങള്‍ക്ക് സമീപമുള്ള എണ്ണ ടാങ്കറുകളെ ആക്രമിക്കുമെന്നും ഐആര്‍ജിസി മുന്നറിയിപ്പ് നല്‍കി. എല്ലാ കപ്പലുകളിലെയും ജീവനക്കാരെ ഒഴിപ്പിക്കാന്‍ ഇറാന്‍ ആവശ്യപ്പെട്ടു.

അതിനിടെ, ഇറാന്റെ വ്യോമയാന മേഖലയെ പിന്തുണയ്ക്കുന്നതായി അവകാശപ്പെടുന്ന 36 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ യുഎസ് ട്രഷറി വകുപ്പ് ഉപരോധം പ്രഖ്യാപിച്ചു. യെമനിലെ ഔദ്യോഗിക സര്‍ക്കാരിന്റെ സൈന്യം ഹൂതി വിമതര്‍ക്കെതിരെ പ്രത്യാക്രമണം തുടരുകയാണ്. യെമന്റ തലസ്ഥാനമായ സന ഹൂതികളില്‍ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രായേലി കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്നുള്ള സാധനങ്ങള്‍ നിരോധിക്കുന്നതില്‍ ഫ്രാന്‍സും കാനഡയും പങ്കുചേരുമെന്ന് ബ്രിട്ടന്‍ അറിയിച്ചു. പന്ത്രണ്ടു രാജ്യങ്ങളാണ് നിലവില്‍ ഇസ്രയേല്‍ കുടിയേറ്റ പ്രദേശങ്ങളില്‍ നിന്നുള്ള വസ്തുക്കള്‍ നിരോധിച്ചിട്ടുള്ളത്.

Scroll to Top