ഇന്ത്യ-ചൈന ഉഭയകക്ഷി ചര്‍ച്ച; അഭിപ്രായവ്യത്യാസങ്ങള്‍ ഉചിതമായ രീതിയില്‍ പരിഹരിക്കണമെന്ന് ചൈന

ഡല്‍ഹി: ഇന്ത്യ ചൈന ഉഭയകക്ഷി ചര്‍ച്ചയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉചിതമായ രീതിയില്‍ പരിഹരിക്കണമെന്ന് ചൈന. ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ ഷു ഫെയ്ഹോംഗിന്റേതാണ് പ്രതികരണം. നല്ല അയല്‍ക്കാരായും പരസ്പര വിജയത്തിന് സഹായിക്കുന്ന പങ്കാളികളായും ചൈന പ്രവര്‍ത്തിക്കുമെന്ന് ഫെയ്ഹോംഗ് വ്യക്തമാക്കി. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് 5.45നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സാമ്പത്തിക സ ഹകരണത്തിനുള്ള ചര്‍ച്ചകളാണ് പ്രധാന അജണ്ടയെന്ന് സൂചന. ഉയര്‍ന്ന വ്യാപാര കമ്മി, ചൈനീസ് വിപണിയിലേക്കുള്ള പ്രവേശനം, ഇന്ത്യയിലെ നിക്ഷേപങ്ങളുടെ അഭാവം, വിസ നിയന്ത്രണങ്ങള്‍, ഇന്ത്യയിലെ ചൈനീസ് കമ്പനികളുടെ പ്രവര്‍ത്തനം എന്നിവയില്‍ മഞ്ഞുരുക്കത്തിന് ശ്രമം നടക്കുന്നുണ്ട്.

ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ന് ഉച്ചയ്ക്ക് 12.10 ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയില്‍ എത്തും. ഏഴ് വര്‍ഷത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. രാവിലെ പതിനൊന്ന് മണിക്ക് അബുദാബി കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാനുമായും പ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയകക്ഷി ചര്‍ച്ച നടത്തും.

Scroll to Top