പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പുകഴ്ത്തി ചൈന; മോദിയുടെ വാക്കുകള്‍ സ്വാഗതാര്‍ഹമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം

ദില്ലിയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും നടത്തിയ ചര്‍ച്ചയില്‍, ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെ ചൈന പ്രശംസിച്ചു. അതിര്‍ത്തി തര്‍ക്കങ്ങള്‍ ഉഭയകക്ഷി ബന്ധത്തെ ബാധിക്കരുതെന്നും പങ്കാളികളായി മുന്നോട്ട് പോകാനും ഇരുരാജ്യങ്ങളും ധാരണയിലെത്തി. വ്യാപാര ബന്ധം മെച്ചപ്പെടുത്താനും വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനും തീരുമാനം
ദില്ലിയില്‍ നടന്ന പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് പിന്നാലെ, ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും തന്ത്രപരമായ പരമാധികാരത്തെയും പ്രശംസിച്ച് ചൈന രംഗത്തെത്തി. ഇന്ത്യയുടേത് സ്വതന്ത്രമായ വിദേശനയമാണെന്നും ചൈനയുമായുള്ള ബന്ധം വികസിപ്പിക്കുന്നത് മൂന്നാമതൊരു രാജ്യത്തിന്റെയും സ്വാധീനത്തിലല്ലെന്നുമുള്ള പ്രധാനമന്ത്രി മോദിയുടെ നിലപാടിനെ ചൈന ഏറെ വിലമതിക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇരുനേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചയിലെ ഏറ്റവും പ്രധാനപ്പെട്ട ധാരണ ഇന്ത്യയും ചൈനയും എതിരാളികളല്ല, മറിച്ച് പങ്കാളികളാകണം എന്നതാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗോ ജിയാകുന്‍ അറിയിച്ചു.

സ്വന്തം മണ്ണില്‍ ചൈന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതായും ചൈന ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളുടെയും ദേശീയ സാഹചര്യങ്ങള്‍ വ്യത്യസ്തമാണെങ്കിലും, പരസ്പര ധാരണയോടെയും പിന്തുണയോടെയും വികസനം കൈവരിക്കാനാണ് ഇരുപക്ഷവും ലക്ഷ്യമിടുന്നത്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കരുതെന്നും, അതിര്‍ത്തിയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ചര്‍ച്ചയില്‍ ധാരണയായി. വ്യാപാര രംഗത്തെ ആശങ്കകള്‍ പരിഹരിക്കാനും ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം വര്‍ധിപ്പിക്കുന്നതിനായി നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടപ്പിലാക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഏഴ് വര്‍ഷത്തിന് ശേഷം ഷി ജിന്‍പിംഗ് ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ നടന്ന കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതില്‍ നിര്‍ണായക ചുവടുവെപ്പാണ്. അടുത്ത വര്‍ഷത്തെ ബ്രിക്‌സ് അധ്യക്ഷസ്ഥാനം ചൈന ഏറ്റെടുക്കാനിരിക്കെ, ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളുടെ ഉന്നമനത്തിനും അന്താരാഷ്ട്ര തലത്തിലെ സഹകരണത്തിനും ഇന്ത്യയുമായി തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ചൈന വ്യക്തമാക്കി.

Scroll to Top