മക്കയ്ക്ക് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം; പ്രതിരോധിച്ചതായി സൗദി സഖ്യസേന, ഇത് ‘റെഡ് ലൈന്‍’ എന്ന് മുന്നറിയിപ്പ്

മക്ക ലക്ഷ്യമാക്കി ഹൂതി വിമതര്‍ തൊടുത്ത ഡ്രോണ്‍ സൗദി അറേബ്യന്‍ വ്യോമപ്രതിരോധ സേന തകര്‍ത്തു. ഇസ്ലാമിക പുണ്യകേന്ദ്രങ്ങളുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയ സൗദി, പ്രതിരോധ നടപടികള്‍ ശക്തമാക്കി. ആക്രമണത്തെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്‍ അപലപിച്ചു.
റിയാദ്: സൗദി അറേബ്യയിലെ വിശുദ്ധ നഗരമായ മക്ക ലക്ഷ്യമാക്കി ഇറാന് പിന്തുണയുള്ള ഹൂതി വിമതര്‍ തൊടുത്ത ഡ്രോണ്‍ സൗദി അറേബ്യന്‍ വ്യോമപ്രതിരോധ സേന തകര്‍ത്തു. മക്കയുടെ തെക്കന്‍ മേഖലയിലെ നിരോധിത വ്യോമപരിധിയില്‍ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് ചൊവ്വാഴ്ചയാണ് ഡ്രോണ്‍ തകര്‍ത്തതെന്ന് സൗദി നയിക്കുന്ന സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി ബുധനാഴ്ച രാവിലെ അറിയിച്ചു.

മക്ക ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ സുരക്ഷാ ജാഗ്രത ശക്തമാക്കി. ഇസ്ലാമിന്റെ വിശുദ്ധ കേന്ദ്രങ്ങളുടെയും തീര്‍ത്ഥാടകരുടെയും സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും അത് സൗദിയുടെ ‘റെഡ് ലൈന്‍’ ആണെന്നും തുര്‍ക്കി അല്‍ മാലികി വ്യക്തമാക്കി. ആക്രമണത്തിനെതിരെ പ്രതിരോധ നടപടികള്‍ കടുപ്പിക്കും. 57 മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്‍ ആക്രമണത്തെ രൂക്ഷമായി അപലപിച്ചു. സൗദിക്ക് നേരെയുള്ള ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് സംഘടന വ്യക്തമാക്കി. ബാബ് അല്‍ മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുത്ത ഹൂതികള്‍ ചെങ്കടലിലൂടെയുള്ള സൗദി എണ്ണക്കപ്പലുകളുടെ ഗതാഗതം തടസ്സപ്പെടുത്താന്‍ നീക്കം നടത്തുന്നുണ്ട്.

കഴിഞ്ഞ ആഴ്ചകളില്‍ സൗദി എയര്‍ബേസുകള്‍ക്ക് നേരെ ഉള്‍പ്പെടെ ഹൂതികള്‍ നിരവധി മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെ മേഖലയില്‍ സംഘര്‍ഷം അതിരൂക്ഷമായിരിക്കുകയാണ്.

Scroll to Top