പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കിയെന്ന് കേണല്‍ സോഫിയ ഖുറേഷി. ഓപ്പറേഷന്‍ സിന്ദൂറിലൂടെ 9 ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു, സാധാരണക്കാരുടെ ജീവന് അപകടമുണ്ടാകാത്ത രീതിയിലായിരുന്നു ആക്രമണം.
രാജ്യം നീതി നടപ്പാക്കുകയായിരുന്നുവെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ പഹല്‍ഗാമിനുളള മറുപടിയെന്നും കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു സോഫിയ ഖുറേഷി.
ഏപ്രില്‍ ഏഴാം തീയതി പുലര്‍ച്ചെ ഒരു മണിയോടുകൂടി ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്താന് ഇന്ത്യ മറുപടി നല്‍കിയെന്ന് കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. ‘ഭീകരവാദ താവളങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് പാകിസ്താന്‍ ചെയ്യുന്നത്. പാക് അധിനിവേശ കാശ്മീരിലും ഇതിനു വേണ്ടിയുള്ള നടപടികള്‍ പാകിസ്താന്‍ ചെയ്യുന്നുണ്ട്.ഈ താവളങ്ങള്‍ കണ്ടെത്തിയാണ് ഇന്ത്യ തിരിച്ചിടി നല്‍കിയത്.ജെയ്ഷ മുഹമ്മദിന്റെ മുസാഭ ബാദിലെ താവളം തകര്‍ത്തു..-‘കേണല്‍ സോഫിയ ഖുറേഷി വിശദീകരിച്ചു.
സേനയിലെ വനിതാ ഉദ്യോഗസ്ഥരായ കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാന്‍ഡര്‍ വോമിക സിംഗ്, വിക്രം മിസ്രി എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വനിതാ സൈനിക മേധാവിമാര്‍ സൈനിക നീക്കം വിശദീകരിക്കുന്നത്.സാറ്റലൈറ്റ് മാപ്പിങ്ങിലൂടെ ഇന്ത്യന്‍ നീക്കങ്ങളും സൈന്യം വിശദീകരിച്ചു.
‘പഹല്‍ഗാം ഏറ്റവും നീചമായ ആക്രമണമായിരുന്നു. പോയിന്റ് ബ്ലാങ്കില്‍ നിന്നാണ് ടൂറിസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ജമ്മു കശ്മീരിലെ സമാധാനം തകര്‍ക്കാനുള്ള ശ്രമമായിരുന്നു അത്. പാകിസ്താനും പാകിസ്താനില്‍ നിന്നെത്തിയ ഭീകരരും തന്നെയാണ് പഹല്‍ഗാമില്‍ ആക്രമണം നടത്തിയത്. പാകിസ്താന്‍ ഭീകരവാദികളുടെ സ്വര്‍ഗ്ഗമാണെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ പഹല്‍ഗാമിനുള്ള ശക്തമായ സന്ദേശമായിരുന്നു’, എന്നും മിസ്രി പറഞ്ഞു.