വിഘ്‌നേഷും സല്‍മാന്‍ നിസാറും മുതല്‍ ജിക്കു ബ്രൈറ്റ് വരെ! IPL താരലേലത്തില്‍ തിളങ്ങാന്‍ 13 ‘മലയാളിപ്പയ്യന്‍സ്’

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഐപിഎല്‍ 2026 സീസണിലേക്കുള്ള കളിക്കാരെ കണ്ടെത്താനുള്ള താരലേലം ഇന്ന് അബുദാബിയില്‍ നടക്കും. ഇത്തിഹാദ് അരീനയില്‍ പകല്‍ 2.30 മുതല്‍ തുടങ്ങുന്ന ലേലത്തില്‍ 359 കളിക്കാര്‍ പങ്കെടുക്കും. 77 സ്ഥാനങ്ങളിലേക്കാണ് ലേലം. അതില്‍ 46 ഇന്ത്യക്കാര്‍ക്കും 31 വിദേശ താരങ്ങള്‍ക്കും അവസരമുണ്ട്. രജിസ്റ്റര്‍ ചെയ്ത 1390 കളിക്കാരില്‍നിന്നാണ് ചുരുക്കപട്ടിക തയ്യാറാക്കിയത്.

ഐപിഎല്‍ താരലേലത്തില്‍ 13 മലയാളി താരങ്ങളാണ് അവസരം കാത്തിരിക്കുന്നത്. പേസ് ബ!!ോളര്‍ കെ എം ആസിഫാണ് ഉയര്‍ന്ന അടിസ്ഥാന വിലയുള്ള മലയാളിതാരം. 40 ലക്ഷമാണ് കെ എം ആസിഫിന്റെ അടിസ്ഥാനവില. മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലുണ്ടായിരുന്ന ആസിഫിന് സയ്യിദ് മുഷ്താഖ് ടൂര്‍ണമെന്റിലെ മികച്ച പ്രകടനമാണ് രക്ഷയായത്. ആറ് മത്സരങ്ങളില്‍ 15 വിക്കറ്റുകളാണ് ആസിഫ് വീഴ്ത്തിയത്.

30 ലക്ഷം രൂപ അടിസ്ഥാനവിലയില്‍ വിഘ്നേഷ് പുത്തൂര്‍, അഖില്‍ സ്‌കറിയ, എന്‍ എം ഷറഫുദീന്‍, ശ്രീഹരി നായര്‍, അഹമ്മദ് ഇമ്രാന്‍, അബ്ദുല്‍ ബാസിത്, രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, ഏദന്‍ ആപ്പിള്‍ ടോം എന്നിവര്‍ പട്ടികയിലുണ്ട്. തിരുവനന്തപുരം സ്വദേശി ജിക്കു ബ്രൈറ്റാണ് ലേലത്തിലെ സര്‍പ്രൈസ് മലയാളി സാന്നിധ്യം. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി നെറ്റ്സില്‍ പന്തെറിഞ്ഞ ഓഫ് സ്പിന്‍ ബ!!ോളറായ ജിക്കു കേരളത്തിന് വേണ്ടി ഒറ്റ മത്സരവും കളിച്ചിട്ടില്ല.

സഞ്ജു സാംസണും വിഷ്ണു വിനോദുമാണ് നിലവില്‍ ഐപിഎല്‍ ടീമിലുള്ള മലയാളികള്‍. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായിരുന്ന സഞ്ജു സാംസണെ ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയിരിക്കുകയാണ്. വിഷ്ണു വിനോദിനെ പഞ്ചാബ് കിം?ഗ്‌സ് നിലനിര്‍ത്തിയിരുന്നു. ഹൈദരാബാദിന്റെ മലയാളി താരമായ ആരോണ്‍ വര്‍ഗീസും ലേലത്തിനുണ്ട്. നിലവില്‍ അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മിന്നും ഫോമിലാണ് ആരോണ്‍. സച്ചിന്‍ ബേബിയും, എംഡി നിധീഷും ലേലപ്പട്ടികയിലില്ല.

കഴിഞ്ഞ സീസണില്‍ കളിച്ച മുംബൈ ഇന്ത്യന്‍സ് സ്പിന്നര്‍ വിഘ്നേഷിനെയും സണ്‍റൈസേഴ്സ് ഹൈദരാബാദ് ബാറ്റര്‍ സച്ചിന്‍ ബേബിയെയും ഒഴിവാക്കിയിരുന്നു. ഇരുപത്തിനാലുകാരനായ വിഘ്നേഷിനെ മുംബൈ നിലനിര്‍ത്തുമെന്നാണ് കരുതിയിരുന്നത്. കഴിഞ്ഞ സീസണില്‍ മലപ്പുറം സ്വദേശി അഞ്ച് കളിയില്‍ ആറ് വിക്കറ്റ് വീഴ്ത്തിതിളങ്ങിയിരുന്നു. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് പിന്‍വാങ്ങേണ്ടിവരികയായിരുന്നു. ഇത്തവണ യുവതാരത്തെ വലിയ തുക നല്‍കി സ്വന്തമാക്കാന്‍ ടീമുകള്‍ രംഗത്തുണ്ട്.

Scroll to Top