77ാമത് റിപ്പബ്ലിക് ദിനം: ആഘോഷ നിറവില്‍ രാജ്യം; തിരുവനന്തപുരത്തെ പരേഡില്‍ ആദ്യമായി എന്‍എസ്എസ് വൊളണ്ടിയര്‍മാരും

ഡല്‍ഹി: രാജ്യം ഇന്ന് 77ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. റിപ്പബ്ലിക് ദിന പരേഡ് കര്‍ത്തവ്യപഥില്‍ നടക്കും. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതുന്നതായിരിക്കും പരേഡ്.

യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വൊന്‍ ദെര്‍ ലെയന്‍, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ് എന്നിവരാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥികള്‍.

പ്രധാനമന്ത്രി ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കും. 10.30ന് പരേഡിന് തുടക്കമാകും. കേരളത്തിന്റേതടക്കം 30 ടാബ്ലോകള്‍ പരേഡില്‍ പ്രദര്‍ശിപ്പിക്കും. വാട്ടര്‍ മെട്രോയും ഡിജിറ്റല്‍ സാക്ഷരതയുമാണ് ഇത്തവണത്തെ കേരളത്തിന്റെ ടാബ്ലോ.

ശുഭാംശു ശുക്ലയ്ക്ക് അശോക ചക്ര, പ്രശാന്ത് ബാലകൃഷ്ണന് കീര്‍ത്തി ചക്ര; സോഫിയ ഖുറേഷിക്ക് വിശിഷ്ട സേവാ മെഡല്‍
സംസ്ഥാനത്തിന്റെ റിപ്പബ്ലിക് ദിനാഘോഷം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പരേഡില്‍ അഭിവാദ്യം സ്വീകരിക്കും. പരേഡില്‍ വിവിധ സേനാവിഭാഗങ്ങള്‍, എന്‍സിസി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയവര്‍ അണിനിരക്കും. സംസ്ഥാനത്ത് ആദ്യമായി നാഷണല്‍ സര്‍വീസ് കേഡറ്റുകള്‍ (എന്‍എസ്എസ്) പരേഡില്‍ പങ്കെടുക്കും. വിവിധ സര്‍വകലാശാലകളിലായി 40 വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.

Scroll to Top