റംസാനില്‍ താരമാകാന്‍ മാമ്പഴമെത്തി:വില കേട്ടാല്‍ ഞെട്ടും.

കാസര്‍ഗോഡ്.റംസാന്‍ കാലത്ത് പൊതുവേ വിദേശ പഴങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.എന്നാല്‍ നാടന്‍ പഴങ്ങള്‍ വിപണിയില്‍ എത്തുമ്പോള്‍ വില കൂടും.

മാമ്പഴക്കാലം വിപണിയില്‍ വരുന്നതേ ഉള്ളുവെങ്കിലും ഹൈദരാബാദില്‍ നിന്ന് വരുന്ന മാമ്പഴങ്ങള്‍ക്ക് വലിയ വിലയാണ് ഇപ്പോള്‍ വിപണിയിലുള്ളത്. കിലോ 300 രൂപ. അതേസമയം നാടന്‍ മാമ്പഴത്തിന് തുടക്കം തന്നെ 180 രൂപയാണ് വില.റംസാന്‍ പകുതിയാകുമ്പോഴേക്കും കൂടുതല്‍ മാമ്പഴങ്ങള്‍ എത്തുമെന്നും,വില കുറയുമെന്നും ചെറുകിട കച്ചവടക്കാര്‍ പറയുന്നുണ്ട്. അതേസമയം മാമ്പഴത്തിന് പുള്ളി കുത്ത് ഉണ്ടാകാതിരിക്കാന്‍ ഉയര്‍ന്ന വില ഈടാക്കുന്ന മാമ്പഴങ്ങള്‍ക്ക് മരുന്നടിക്കുന്നുണ്ട്. എന്നാല്‍ ഇത് ആരോഗ്യത്തിന് ഹാനികരമല്ലെന്ന് മൊത്തകച്ചവടക്കാര്‍ പറയുന്നുണ്ട്.ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ അംഗീകരിച്ച പദാര്‍ത്ഥങ്ങളാണ് ഇത്തരം വിലകൂടിയ മാമ്പഴങ്ങള്‍ക്ക് ഉപയോഗിക്കുന്നത് എന്ന് പറയുന്നുണ്ട്.

റംസാന്‍ വിപണിയില്‍ തുടക്കത്തില്‍ തന്നെ ആപ്പിളിനാണ് വില കൂടുതല്‍.200 മുതല്‍ 300 രൂപ വരെയാണ് വില. തുര്‍ക്കി,ഇറാന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്ന് എത്തുന്ന ആപ്പിളുകള്‍ക്കാണ് വില കൂടുതല്‍.വിദേശ പഴങ്ങളില്‍ പ്ലമ്മും,ലിച്ചിയും, ഡ്രാഗണ്‍ ഫ്രൂട്ടും, സ്റ്റോബറി,കിവി, അവക്കാഡോ,ഗ്ലോബ് മുന്തിരി,ഷമാം എന്നിവ ആപ്പിളിനോടൊപ്പം വിപണിയില്‍ തിളങ്ങി നില്‍ക്കുന്നുണ്ട്. ഇവയ്‌ക്കൊക്കെ തുടക്കത്തില്‍ 300 രൂപ മുതല്‍ 400 രൂപ വരെയാണ് വില ഈടാക്കുന്നത്.

ഈ പ്രാവശ്യം റംസാന്‍ വന്നെത്തിയത് ചൂട് കാലമായതിനാല്‍ പഴവര്‍ഗങ്ങള്‍ക്ക് ഡിമാന്‍ഡ് ഉള്ളതുകൊണ്ടുതന്നെ ഇനിയും വില കൂടാനാണ് സാധ്യതയെന്ന് കച്ചവടക്കാര്‍ പറയുന്നുണ്ട്. അതേസമയം തണ്ണിമത്തന്‍,പച്ച മുന്തിരി,ഓറഞ്ച്, കൈതച്ചക്ക,പപ്പായ തുടങ്ങിയ നാടന്‍ പഴങ്ങള്‍ക്ക് റംസാന്‍ വിപണിയില്‍ ആവശ്യക്കാര്‍ കുറവാണെന്നും കച്ചവടക്കാര്‍ പറയുന്നുണ്ട്.

ഫോട്ടോ:മാമ്പഴം അടങ്ങിയ പഴവര്‍ഗ്ഗ റംസാന്‍ വിപണി.

Scroll to Top