ബെംഗളൂരുവില്‍ നിന്ന് ബുള്ളറ്റ് ട്രെയിന്‍; 626 കിലോമീറ്റര്‍ യാത്രയ്ക്ക് വെറും 2 മണിക്കൂര്‍, 12 സ്റ്റേഷന്‍

ബംഗളൂരു-ഹൈദരാബാദ് അതിവേഗ റെയില്‍ പദ്ധതി, അഥവാ ബുള്ളറ്റ്
ട്രെയിന്‍ പദ്ധതി, നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. ഭൂമി
ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കേന്ദ്രം കര്‍ണാടക സര്‍ക്കാരുമായി ചര്‍ച്ചകള്‍
സജീവമാക്കി. ഇതോടെ ദക്ഷിണേന്ത്യയിലെ പ്രധാന ഗതാഗത പദ്ധതിക്ക്
ഗതിവേഗം കൈവരികയാണ്. ഫെബ്രുവരിയില്‍ അവതരിപ്പിച്ച കേന്ദ്ര
ബജറ്റിലാണ് 626 കിലോമീറ്റര്‍ അതിവേഗ ഇടനാഴി പ്രഖ്യാപിച്ചത്. പദ്ധതി
യാഥാര്‍ത്ഥ്യമായാല്‍, ബംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള
യാത്രാസമയം വെറും 1 മണിക്കൂര്‍ 55 മിനിറ്റായി കുറയും

നിലവില്‍, ഈ രണ്ട് നഗരങ്ങള്‍ക്കുമിടയില്‍ ട്രെയിനുകളില്‍ 8 മുതല്‍ 19 മണിക്കൂര്‍ വരെയാണ് യാത്രാസമയം വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് പോലും എട്ട് മണിക്കൂറിന് മുകളിലെടുക്കും വിമാനത്തില്‍ ഏകദേശം 1 മണിക്കൂര്‍ 15 മിനിറ്റ് മതിയാകുമെങ്കിലും, വിമാനത്താവളത്തിലെ ചെക്കിന്‍, സുരക്ഷാ പരിശോധനകള്‍, നഗരത്തിലെ ഗതാഗതക്കുരുക്ക് എന്നിവ കാരണം മൊത്തം യാത്രാസമയം വര്‍ദ്ധിക്കാറുണ്ട്. പുതിയ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി, നഗരങ്ങളെ തമ്മില്‍ രണ്ട് മണിക്കൂറിനുള്ളില്‍ ബന്ധിപ്പിക്കുന്നത് ബിസിനസ് യാത്രക്കാര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും പതിവ് യാത്രക്കാര്‍ക്കും പ്രയോജനകരമാകും.

മണിക്കൂറില്‍ 350 കിലോമീറ്റര്‍ എന്ന ഡിസൈന്‍ വേഗതയിലും ഏകദേശം 320 കിലോമീറ്റര്‍ പ്രവര്‍ത്തന വേഗതയിലുമാണ് ബുള്ളറ്റ് ട്രെയിനുകള്‍ ഓടാന്‍ ലക്ഷ്യമിടുന്നത്. നിലവിലുള്ള പാതകളില്‍ നിന്ന് മാറ്റി, പുതിയ അലൈന്‍മെന്റിലൂടെ ഉയര്‍ത്തിയ ട്രാക്കുകളിലൂടെയായിരിക്കും ഭൂരിഭാഗം ദൂരവും പാത നിര്‍മ്മിക്കുക. റൈറ്റ്‌സ് ലിമിറ്റഡ് നടത്തുന്ന അന്തിമ സര്‍വേകള്‍ പൂര്‍ത്തിയായിട്ടുണ്ട്. പദ്ധതിയുടെ വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ട് (DPR) ഈ മാസം സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

626 കിലോമീറ്റര്‍ ദൂരത്തില്‍ കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലായി ഏകദേശം 12 സ്റ്റേഷനുകളാണ് പദ്ധതിയില്‍ വിഭാവനം ചെയ്യുന്നത്. കര്‍ണാടകയില്‍ ആലിപുര (ഗൗരിബിദനൂര്‍ താലൂക്ക്), ദേവനഹള്ളി (ബംഗളൂരു വിമാനത്താവളത്തിന് സമീപം), ബംഗളൂരു റൂറല്‍ ജില്ലയിലെ കൊടിഹള്ളി എന്നിവിടങ്ങളില്‍ മൂന്ന് സ്റ്റേഷനുകള്‍ ഉണ്ടാകും. ബംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിന്‍ പാതയും ഈ ഭാഗത്തുകൂടി കടന്നുപോവുകയാണെങ്കില്‍ കൊടിഹള്ളി ഒരു പ്രധാന ഇന്റര്‍ചേഞ്ച് സ്റ്റേഷനായി മാറും. മഹ്ബൂബ്‌നഗര്‍, കര്‍ണൂല്‍, അനന്തപൂര്‍, ഹിന്ദുപൂര്‍ എന്നിവയാണ് കര്‍ണാടകയിലേക്ക് കടക്കുന്നതിന് മുന്‍പുള്ള മറ്റ് പ്രധാന സ്റ്റോപ്പുകള്‍

കര്‍ണാടകയില്‍ ഭൂമി ഏറ്റെടുക്കലാണ് ഇപ്പോള്‍ പ്രധാന ശ്രദ്ധാകേന്ദ്രം. ഏകോപനവും അനുമതികളും വേഗത്തിലാക്കാന്‍ നോഡല്‍ ഓഫീസറെ നിയമിക്കാന്‍ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ണാടക ഇന്‍ഫ്രാസ്ട്രക്ടര്‍ ഡെവലപ്‌മെന്റ് മന്ത്രി എംബി പാട്ടീല്‍ പദ്ധതിക്ക് പൂര്‍ണ്ണ സഹകരണം ഉറപ്പുനല്‍കി. എന്നിരുന്നാലും, തങ്ങളുടെ സംസ്ഥാനത്ത് ഏകദേശം 100 കിലോമീറ്റര്‍ ദൂരം മാത്രമാണ് ഈ പാതയ്ക്കുള്ളൂവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ബെംഗളൂരുവില്‍ നിന്ന് പൂനെയിലേക്കോ മുംബൈയിലേക്കോ ഉള്ള പാതയായിരുന്നു കര്‍ണാടകയുടെ ആദ്യ താല്‍പ്പര്യം. പദ്ധതിച്ചെലവിന്റെ 90% കേന്ദ്രം വഹിക്കുകയാണെങ്കില്‍ മാത്രമേ സഹകരിക്കൂ എന്നും കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു. പദ്ധതി പൂര്‍ത്തിയായാല്‍, ദക്ഷിണേന്ത്യയിലെ യാത്രാരംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുകയും സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യും.

Scroll to Top