കണ്ണൂരില്‍ ബസുകള്‍ കൂട്ടിയിടിച്ച് അഞ്ചു മരണം

മണ്ടൂർ (കണ്ണൂർ)∙ ടയർ പഞ്ചറായ ബസിനു സമീപം അടുത്ത ബസ് കാത്തുനിന്നവരിൽ ഒരു സ്ത്രീ അടക്കം അഞ്ചു പേർ തൊട്ടുപിറകെയെത്തിയ സ്വകാര്യ ബസിടിച്ചു മരിച്ചു. ഏഴു പേർ ഗുരുതരമായ പരുക്കുകളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രി എട്ടു മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്.

അപകടസമയത്ത് ഇവിടെ കനത്ത മഴയായിരുന്നുവെന്ന് പറയുന്നു. ഈ റോഡിൽ പണി നടന്നുവരികയായിരുന്നുവെന്നും സൂചനയുണ്ട്. നാലു പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചതെന്നാണ് വിവരം. ഇതിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പാപ്പിനിശ്ശേരി സ്വദേശി മുസ്തഫയെ ആണ് തിരിച്ചറിഞ്ഞത്. മരിച്ചവരുടെ മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജിലേക്കു മാറ്റി. പരുക്കേറ്റവർ പരിയാരം മെഡിക്കൽ കോളജിലും കണ്ണൂരിലെ വിവിധ സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലാണ്.

പയ്യന്നൂരിൽ നിന്നു പഴയങ്ങാടിയിലേക്കുള്ള അൻവിദ എന്ന ബസിന്റെ ടയർ മണ്ടൂ‍ർ ടൗണിനടുത്ത് ഇറക്കവും വളവുമുള്ള ഭാഗത്തു കേടായതിനെ തുടർന്നു ബസ് മാറിക്കയറാൻ വേണ്ടി പുറത്തിറങ്ങിയ യാത്രക്കാരാണ് അപകടത്തിൽ പെട്ടത്. അഞ്ചു മിനിട്ടിനു ശേഷം ഇതേ റൂട്ടിൽ വന്ന വിഘ്നേശ്വര എന്ന ബസിന് ഇവർ കൈകാണിച്ചുവെങ്കിലും അമിത വേഗത്തിൽ വന്ന ബസ് ഇടിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. പിന്നീട് അൻവിദയിലും ഇടിച്ച ശേഷമാണു ബസ് നിർത്തിയത്. നല്ല മഴയുണ്ടായിരുന്നു. മൂന്നു പേർ സംഭവ സ്ഥലത്തു വച്ചും രണ്ടു പേർ ആശുപത്രിയിൽ വച്ചുമാണു മരിച്ചത്.

KCN