ദിലീപ് സാക്ഷികളെ സ്വാധീനിച്ചു: പൊലീസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ നടന്‍ ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്ന് പൊലീസ്. കേസിലെ ചില സുപ്രധാന സാക്ഷികള്‍ മൊഴിമാറ്റിയത് ദിലീപിന്റെ സ്വാധീനം മൂലമാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ദിലീപിന് വിദേശയാത്രക്ക് അനുമതി നല്‍കുന്നതിനെ എതിര്‍ത്ത് ഹൈകോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുമെന്നും പൊലീസ് അറിയിച്ചു. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന് കോയമ്പത്തൂരില്‍ ഒളിത്താവളമൊരുക്കിയ ചാര്‍ളി, ദിലീപ് നല്‍കിയ ക്വട്ടേഷനാണ് നടിക്കുനേരെയുണ്ടായ ആക്രമണമെന്ന് സുനി തന്നോട് വെളിപ്പെടുത്തിയതായി പൊലീസിന് രഹസ്യമൊഴി നല്‍കിയിരുന്നു. തുടര്‍ന്ന്, ഇയാളെ മാപ്പുസാക്ഷിയാക്കാന്‍ കോടതി വിളിപ്പിച്ചെങ്കിലും ഹാജരായില്ല. ദിലീപിനെതിരായ മൊഴി ആവര്‍ത്തിക്കാനും തയാറായില്ല. ദിലീപിന്റെ സ്വാധീനമാണ് ഇതിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സുനിയുടെ കൂട്ടുപ്രതി വിജീഷിനെയും തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് ചാര്‍ളിയാണ്. ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ വസ്ത്ര വ്യാപാരശാലയിലെ ജീവനക്കാരനെയും സ്വാധീനിച്ചതായി പൊലീസ് പറയുന്നു. പള്‍സര്‍ സുനി കടയിലെത്തി ദിലീപിനെയും കാവ്യയെയും അന്വേഷിച്ചതായി ആദ്യം പൊലീസിനേട് പറഞ്ഞ ജീവനക്കാരന്‍ പിന്നീട് മൊഴി മാറ്റിയിരുന്നു. ഗൂഢാലോചനക്കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി പൊലീസ് ചൊവ്വാഴ്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. ആകെ 11 പ്രതികളാണുള്ളത്. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് കുറ്റപത്രത്തിലും ചൂണ്ടിക്കാട്ടും. കേസില്‍ ആവശ്യമായ തെളിവുകളെല്ലാം ശേഖരിക്കാന്‍ കഴിഞ്ഞതായി ആലുവ റൂറല്‍ എസ്.പി എ.വി. ജോര്‍ജ് പറഞ്ഞു.

KCN

more recommended stories