ജിഷ വധക്കേസ്; നിര്‍ണായക വിധി ഇന്ന്

പെരുമ്പാവൂര്‍: ജിഷ വധകേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനുള്ള ശിക്ഷ ഇന്ന് പ്രസ്താവിക്കും. രാവിലെ പതിനൊന്ന് മണിക്ക് എറണാകുളം സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക. അമീറിന് വധ ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം. എന്നാല്‍ പ്രതിയുടെ പ്രായം കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.

അമീറിനെതിരെ കൊലപാതകം, ബലാല്‍സംഗം, ഭവനഭേദനം തുടങ്ങി 5 കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. വിധി പ്രസ്താവിക്കുന്നതിന് മുന്നോടിയായി ഇന്നലെ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദവും കേട്ട ശേഷമാണ് ശിക്ഷ പ്രഖ്യാപിക്കുന്നതിന് കേസ് ഇന്നത്തേക്ക് മാറ്റിയത്. നിരായുധയായ ഒരു പെണ്‍കുട്ടിയെ പ്രതി കൊലപ്പെടുത്തി എന്ന് മാത്രമല്ല കൊല നടത്തിയത് എത്ര ക്രൂരമായിട്ടാണെന്നത് കൂടി കോടതി പരിഗണിച്ച് പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. ഡല്‍ഹിയിലെ നിര്‍ഭയ കേസുമായി സമാനതയുള്ള കൊലയാണിതെന്നും പ്രസിക്യൂഷന്‍ വാദിച്ചു.

എന്നാല്‍ നിര്‍ഭയ കേസുമായി ജിഷ കേസ് താരതമ്യം ചെയ്യരുതെന്നും ദൃക്സാക്ഷിപോലുമില്ലാത്ത കള്ള കേസാണിതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. 26 വയസ്സുള്ള പ്രതിയുടെ പ്രായം കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ വിധിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. ജിഷയെ തനിക്കറിയില്ലെന്നും കൊല നടത്തിയിട്ടില്ലെന്നുമായിരുന്നു അമീര്‍ ഉള്‍ ഇസ്ലാം കോടതിയെ അറിയിച്ചത്. 2016 ഏപ്രില്‍ 28 നായിരുന്നു നിയമ വിദ്യാര്‍ത്ഥിനിയായ ജിഷയെ പെരുമ്പാവൂരിലെ വീട്ടില്‍ വെച്ച് അമീര്‍ ഉള്‍ ഇസ്ലാം അതിക്രൂരമായി കൊലപ്പെടുത്തിയത്. കഴിഞ്ഞ മാര്‍ച്ച് പതിമൂന്നിനാണ് കേസില്‍ വിചാരണ ആരംഭിച്ചത്. നൂറ് സാക്ഷികളെ പ്രസിക്യൂഷന്‍ വിസ്തരിച്ചു. ദൃക്സാക്ഷിയില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകള്‍ നിരത്തിയായിരുന്നു പ്രോസിക്യൂഷന്‍ അമീര്‍ ഉള്‍ ഇസ്ലാമിനെതിരായ കുറ്റങ്ങള്‍ തെളിയിച്ചത്.

KCN

more recommended stories