ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം:കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

കണ്ണൂര്‍: പേരാവൂര്‍ ഗവ. ഐടിഐ വിദ്യാര്‍ത്ഥിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്യാമപ്രസാദ് (24) വെട്ടേറ്റു മരിച്ച സംഭവത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വാഹനങ്ങളെയും ആവശ്യസേവനങ്ങളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍.

ബൈക്കില്‍ വന്ന ശ്യാമപ്രസാദിനെ പിന്‍തുടര്‍ന്നു കാറിലെത്തിയ മുഖംമൂടി സംഘമാണ് ആക്രമിച്ചത്. തലശ്ശേരി കൊട്ടിയൂര്‍ റോഡില്‍ നെടുംപൊയിലിനു സമീപം കൊമ്മേരി ഗവ. ആടു വളര്‍ത്തു കേന്ദ്രത്തിനു സമീപമാണു സംഭവം. ആര്‍എസ്എസ് കണ്ണവം പതിനേഴാംമൈല്‍ ശാഖ മുഖ്യശിക്ഷക് ആണ് ശ്യാമപ്രസാദ്. സംഭവത്തില്‍ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു വാഹനവും തലപ്പുഴ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കണ്ണൂരില്‍ നിന്നെത്തിയ പൊലീസ് സംഘത്തിനു പിടിയിലായവരെ കൈമാറും. എസ്ഡിപിഐ പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണു സൂചന.

ശ്യാമപ്രസാദിനെ ബൈക്ക് തടഞ്ഞു നിര്‍ത്തി മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. വെട്ടേറ്റു സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. എന്നാല്‍ വരാന്തയില്‍ വെട്ടി വീഴ്ത്തുകയായിരുന്നു. സമീപത്തു തൊഴിലുറപ്പു ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ഓടിയെത്തിയെങ്കിലും ആയുധം കാണിച്ചു വിരട്ടി. പിന്നീട് കാറില്‍ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. കൂത്തുപറമ്പ് സഹകരണ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ശ്യാമപ്രസാദ് മരിച്ചു.

KCN

more recommended stories