വടക്കന്‍ ഗാസയിലേക്ക് കടന്നുകയറി ഇസ്രയേല്‍ ടാങ്കുകള്‍,

 

ഇസ്രയേലിന്റെ സൈനിക ടാങ്കുകള്‍ വടക്കന്‍ ഗാസയിലേക്ക് കടന്നുകയറി. ഇന്നലെ രാത്രിയാണ് നിരവധി യുദ്ധ ടാങ്കുകള്‍ ഗാസ അതിര്‍ത്തിയില്‍ കയറി ഹമാസ് കേന്ദ്രങ്ങള്‍ ആക്രമിച്ച് തിരിച്ചെത്തിയതെന്ന് ഇസ്രയേല്‍ പറയുന്നു. വ്യോമാക്രമണം നടത്തി വന്ന ഇസ്രയേല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കരമാര്‍ഗ്ഗം ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗാസയില്‍ കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ഇന്നലെ ഇസ്രയേല്‍ ജനതയോട് പറഞ്ഞിരുന്നു.

അതിനിടെ ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ ഇതുവരെ ഗാസയില്‍ മാത്രം മരണം 6600 ആയി. സ്ഥിതി ചര്‍ച്ച ചെയ്ത യുഎന്‍ രക്ഷാസമിതി യോഗം നാലാം തവണയും സമവായത്തില്‍ എത്താതെ പിരിഞ്ഞു. അമേരിക്ക അവതരിപ്പിച്ച പ്രമേയം ചൈനയും റഷ്യയും വീറ്റോ ചെയ്തതോടെയായിരുന്നു ഇത്. ഗാസയില്‍ വ്യോമാക്രമണം തുടരുകയാണ് ഇസ്രയേല്‍. 24 മണിക്കൂറിനിടെ ഉണ്ടായ ആക്രമണത്തില്‍ 756 പേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം.

അതേസമയം ഗാസയില്‍ ഇന്ധനം ഇന്നത്തോടെ തീരും. അതോടെ ആറു ലക്ഷം അഭയാര്‍ത്ഥികള്‍ക്ക് സഹായം നല്‍കിവരുന്ന യുഎന്‍ ഏജന്‍സികള്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരും. ഇന്ധന ട്രക്കുകളെ ഗാസയില്‍ കടക്കാന്‍ ഇസ്രയേല്‍ അനുവദിച്ചിട്ടില്ല. കനത്ത വ്യോമാക്രമണം ഇസ്രയേല്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ കൊല്ലപ്പെട്ട 756 പേരില്‍ 300 ലേറെ കുട്ടികളാണ്. യുദ്ധം കൂടുതല്‍ പടരുമോ എന്ന ആശങ്കയും കനക്കുകയാണ്.

സിറിയക്കുള്ളിലെ സൈനിക കേന്ദ്രത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ എട്ടു സൈനികര്‍ കൊല്ലപ്പെട്ടു. യെമനില്‍ നിന്ന് സിറിയയിലെ അമേരിക്കന്‍ സൈനിക താവളത്തിനു നേരെ മിസൈല്‍ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കു നേരെയും തുടര്‍ച്ചയായി ശിയാ സായുധ സംഘങ്ങള്‍ ആക്രമണം നടത്തുകയാണ്. പലസ്തീന്‍ അതോറിറ്റിയുടെ ഭാഗിക നിയന്ത്രണത്തില്‍ ഉള്ള വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. ലെബനന്‍ അതിര്‍ത്തിയില്‍ ഇസ്രായേലിനു നേരെ ഇന്നും ഹിസ്ബുല്ല ആക്രമണം നടത്തി. തിരിച്ചും ആക്രമണം ഉണ്ടായി. ഹിസ്ബുല്ല അടക്കം സായുധ സംഘങ്ങളെ മുന്‍നിര്‍ത്തി വലിയ ഏറ്റുമുട്ടലിന് ഇറാന്‍ പദ്ധതി ഒരുങ്ങുന്നുവെന്ന് യുഎസ് സംശയിക്കുന്നു. അതുകൊണ്ട് അമേരിക്ക മേഖലയില്‍ സൈനിക സാന്നിധ്യം കൂട്ടുകയാണ്.

KCN

more recommended stories