ഗുജറാത്ത് ടൈറ്റന്‍സിനെ എയറില്‍ നിര്‍ത്തി രചിനും ദുബെയും! ഗെയ്കവാദും മിന്നി; ചെന്നൈക്ക് കൂറ്റന്‍ സ്‌കോര്‍.ഗെയ്കവാദ് പൂജ്യത്തില്‍ നില്‍ക്കെ സ്ലിപ്പില്‍ നല്‍കിയ അവസരം സ്ലിപ്പില്‍ സായ് കിഷോര്‍ വിട്ടുകളയുന്നത് കണ്ടാണ് മത്സരം തുടങ്ങിയത്. പിന്നീട് ഒന്നാം വിക്കറ്റില്‍ രചിന്‍ – ഗെയ്കവാദ് സഖ്യം 62 റണ്‍സ് ചേര്‍ത്തു.

ചെന്നൈ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് കൂറ്റന്‍ സ്‌കോര്‍. എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് നേടിയത്. ശിവം ദുെബ (51), റുതുരാജ് ഗെയ്കവാദ് (46), രചിന്‍ രവീന്ദ്ര (46) എന്നിവരുടെ ഇന്നിംഗ്സാണ് ചെന്നൈയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. റാഷിദ് ഖാന്‍ രണ്ട് വിക്കറ്റെടുത്തു.

ഗെയ്കവാദ് പൂജ്യത്തില്‍ നില്‍ക്കെ സ്ലിപ്പില്‍ നല്‍കിയ അവസരം സ്ലിപ്പില്‍ സായ് കിഷോര്‍ വിട്ടുകളയുന്നത് കണ്ടാണ് മത്സരം തുടങ്ങിയത്. പിന്നീട് ഒന്നാം വിക്കറ്റില്‍ രചിന്‍ – ഗെയ്കവാദ് സഖ്യം 62 റണ്‍സ് ചേര്‍ത്തു. രചിന്‍ പവര്‍പ്ലേ നന്നായി മുതലാക്കി. ആറാം ഓവറില്‍ രചിന്‍ മടങ്ങി. റാഷിദിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്താണ് രചിനെ പുറത്താക്കിയത്. 20 പന്തില്‍ മൂന്ന് സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രചിന്റെ ഇന്നിംഗ്സ്. മൂന്നാമനായി കളിച്ച അജിന്‍ക്യ രഹാനെയ്ക്ക് (12) തിളങ്ങാനായില്ല.

13-ാം ഓവറില്‍ ഗെയ്കവാദിനെ സ്പെന്‍സര്‍ ജോണ്‍സണ്‍ പുറത്താക്കി. 36 പന്തുകള്‍ നേരിട്ട ഗെയ്കവാദ് ഒരു സിക്സും അഞ്ച് ഫോറും നേടി. ഇതോടെ മൂന്നിന് 127 എന്ന നിലയിലായി ചെന്നൈ. പിന്നീടായിരുന്നു ദുബെയുടെ വെടിക്കെട്ട്. നേരിട്ട ആദ്യ രണ്ട് പന്തും സിക്സടിച്ചാണ് ദുബെ തുടങ്ങിയത്. ഡാരില്‍ മിച്ചലിനൊപ്പം (20 പന്തില്‍ 24) 57 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും ദുംബെയ്ക്കായി. 19-ാം ഓവറില്‍ ദുബെ മടങ്ങി. 23 പന്തില്‍ അഞ്ച് സിക്സും രണ്ട് ഫോറും ഉള്‍പ്പെടെയാണ് താരം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്.

പിന്നീടെത്തിയ സമീര്‍ റിസ്വി, റാഷിദ് ഖാനെതിരെ രണ്ട് സിക്സ് ഉള്‍പ്പെടെ 14 റണ്‍സ് നേടി. 6 പന്തില്‍ 14 റണ്‍സെടുത്ത താരം സ്‌കോര്‍ 200 കടത്താന്‍ സഹായിച്ചു. മിച്ചല്‍ അവസാന പന്തില്‍ റണ്ണൗട്ടായി രവീന്ദ്ര ജഡേജ (മൂന്ന് പന്തില്‍ 7) പുറത്താവാതെ നിന്നു. മുംബൈ ഇന്നിംഗ്സിനെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഗുജറാത്ത് ഇറങ്ങിയത്. ചെന്നൈ ഒരു മാറ്റം വരുത്തി. മഹീഷ് തീക്ഷണയ്ക്ക് പകരം മതീഷ പതിരാന ടീമില്‍ തിരിച്ചെത്തി. പരിക്ക് കാരണം പതിരാനയ്ക്ക് ആദ്യ മത്സരം കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.

KCN

more recommended stories