മകനേക്കാള്‍ വലുത് പാര്‍ട്ടിയെന്ന എ കെ ആന്റണിയുടെ പ്രസ്താവന ഔന്നിത്യത്തിലുള്ളത്: കെസി വേണുഗോപാല്‍

 

തിരുവനന്തപുരം : പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ മകനെ തളളിപ്പറഞ്ഞ എകെ ആന്റണിയുടെ പ്രസ്താവനയോടെ കോണ്‍ഗ്രസിന് ലഭിച്ചത് വലിയ ഊര്‍ജം. മകന്‍ തോല്‍ക്കണമെന്നും, പാര്‍ട്ടി ജയിക്കുമെന്നും തുറന്നടിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണിയുടെ പ്രസ്താവനയെ വലിയ കയ്യടിയോടെയാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സ്വീകരിച്ചത്. മകനേക്കാള്‍ വലുത് പാര്‍ട്ടിയെന്ന എകെ ആന്റണിയുടെ പ്രസ്താവന ഔന്നിത്യത്തിലുള്ളതെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പ്രതികരണം. ആന്റണിക്ക് എതിരായ അനിലിന്റെ മറുപടി ജനം വിലയിരുത്തട്ടേയെന്നും വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

അതേ സമയം, അനിലിന്റെ ബിജെപി പ്രവേശത്തിന് ശേഷം അച്ഛനും മകനും നേര്‍ക്കുനേര്‍ രാഷ്ട്രീയം പറയുന്നത് ഇതാദ്യമായാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അനില്‍ സ്ഥാനാര്‍ത്ഥിയായെങ്കിലും സജീവ രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കുന്ന ആന്റണി പ്രതികരിച്ചിരുന്നില്ല. തന്റെ രാഷ്ട്രീയ അസ്തിത്വത്തെ വരെ ചോദ്യംചെയ്യുന്ന നിലയില്‍ അനിലിന്റെ ബിജെപി പ്രവേശനം മാറിയതോടെയാണ് പതിവില്ലാത്ത വിധം ആന്റണി തുറന്നടിച്ചത്. തന്റെ മതം കോണ്‍ഗ്രസാണെന്നും ബിജെപി എല്ലായിടത്തും മൂന്നാംസ്ഥാനത്തായിരിക്കുമെന്നും ആന്റണി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ ബിജെപിയില്‍ പോകുന്നത് തെറ്റാണെന്നും മക്കളെക്കുറിച്ച് അധികം പറയിക്കരുതെന്നും ആന്റണി തുറന്നടിച്ചു. മകനെ തള്ളി പാര്‍ട്ടിയെ മുറുകെപ്പിടിച്ച ആന്റണിയുടെ വാക്കുകളെ വലിയ ആവേശത്തോടെയാണ് കോണ്‍ഗ്രസ് ക്യാംപുകള്‍ ഏറ്റെടുത്തത്.

KCN

more recommended stories